'പോപുലര്‍ ഫ്രണ്ട് ഡേ' ആചരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 17 ന് പറവൂരില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും

17 ന് വൈകുന്നേരം 4:30ന് പറവൂര്‍ പള്ളിതാഴത്ത് നിന്ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ശഹീദ് ആലി മുസ്ലിയാര്‍ നഗറില്‍ (സെന്റര്‍ ഹാള്‍ ഗ്രൗണ്ട് )സമാപിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ സലിം, ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ ഷിജാര്‍, പിആര്‍ഒ കെ എസ് നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും.കെ ടി അലവി മാസ്റ്റര്‍ സന്ദേശം നല്‍കും.

Update: 2021-02-12 06:42 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി നടത്തുന്ന'പോപുലര്‍ ഫ്രണ്ട് ഡേ' ആചാരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ സലിം, ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ ഷിജാര്‍, പിആര്‍ഒ കെ എസ് നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിലെ 18 കേന്ദ്രങ്ങളിലാണ് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടത്തുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

17 ന് വൈകുന്നേരം 4:30ന് പറവൂര്‍ പള്ളിതാഴത്ത് നിന്ന് ആരംഭിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ശഹീദ് ആലി മുസ്ലിയാര്‍ നഗറില്‍ (സെന്റര്‍ ഹാള്‍ ഗ്രൗണ്ട് )സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും.കെ ടി അലവി മാസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ മത-സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു.

പൗരന്മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുല്‍സിതനീക്കങ്ങളിലാണ് സംഘപരിവാരം. ഇതിനു ഭരണകൂടങ്ങളും മൗനാനുവാദം നല്‍കുന്നു. എന്‍ഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജന്‍സികളെ പോലും ആര്‍എസ്എസിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂട വേട്ട തുടരുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകള്‍. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമായിരിക്കുന്നു.കേരളത്തിലും ആര്‍എസ്എസ് വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും ഒരുവശത്ത് തുടരുന്നതിനൊപ്പം ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചരണങ്ങളിലൂടെ മുസ്ലിം- ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സംഘപരിവാരം ശ്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാരും സംഘപരിവാരത്തോട് മൃദുസമീപനം തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതി-മത ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമുയര്‍ത്തിക്കൊണ്ടാണ് പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നടത്തുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

Tags: