പോലിസ് യൂനിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും വന്‍ ക്രമക്കേട്
സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്നും സൂചനകള്‍ പുറത്ത്
തിരുവനന്തപുരം: പോലിസ് യൂനിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്നും സൂചനകള്‍ പുറത്ത്.
2019 നവംബര്‍ 18നാണ് ടെന്‍ഡര്‍ ഒഴിവാക്കിയെന്ന ബെഹ്‌റയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പോലിസിന്റെ യൂനിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ കരാര്‍ ഡിജിപി ഒരു കമ്പനിക്ക് നല്‍കി.
എന്നാല്‍ ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പാലിച്ചില്ലെന്ന് ഡിജിപി അറിയിച്ചിരുന്നു. തുടര്‍ന്ന് നാല് തവണ ഡിജിപി കത്തയച്ചു. ടെന്‍ഡര്‍ ഇല്ലാതെ നടപടി സാധൂകരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അന്ന് 30 ലക്ഷം രൂപയാണ് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് കൈമാറിയത്. തുക തുടക്കം തന്നെ കൈമാറിയ ശേഷമാണ് സര്‍ക്കാറിനെ ഡിജിപി വിവരം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ടെന്‍ഡര്‍ ഇല്ലാതെയാണെന്ന് അറിയിച്ചെങ്കിലും പുനപരിശോധനകള്‍ ഒന്നും നടത്താതെ തന്നെ അനുവദിച്ചു കൊടുത്തുവെന്ന് വ്യക്തമാകുന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലും ടെന്‍ഡര്‍ ഒഴിവാക്കിയുള്ള സമാന ഉത്തരവാണ് പോലിസ് യൂനിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറ വാങ്ങിയതിലും കാണുന്നത്.
അതേസമയം ആഭ്യന്തര വകുപ്പിനെ ഉലച്ച സിഎജി റിപോർട്ടിനു പിന്നാലെ സന്ദേശ സംവിധാനം ആധുനികവത്കരിക്കാനുള്ള പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന റിപോർട്ടുകളും പുറത്തുവന്നിരുന്നു. സ്വകാര്യ കമ്പനിക്ക് എട്ടുകോടി രൂപ മുൻകൂറായി നൽകിയിട്ടും വർഷമൊന്ന് പിന്നിട്ടിട്ടും ഒരു ടവർപോലും നിർമിക്കാത്തത് ചർച്ചയായിരിക്കുകയാണ്. ഡിജിപിയുടെ ഉത്തരവുപ്രകാരമാണ് കമ്പനിക്ക് തുക കൈമാറിയതെന്നാണ് പുറത്തുവന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
