ശബരിമല ദർശനത്തിനെത്തിയ മൂന്ന് യുവതികളെ പോലിസ് തിരിച്ചയച്ചു

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പോലിസ് വിട്ടുതുടങ്ങി. ഇന്ന് വൈകിട്ടാണ് മണ്ഡലകാല ആരംഭത്തിനായി ശബരിമല നട തുറക്കുന്നത്.

Update: 2019-11-16 08:45 GMT

പത്തനംതിട്ട: ആന്ധ്രാപ്രദേശിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ മൂന്ന് യുവതികളെ പോലിസ് തിരിച്ചയച്ചു. അമ്പത് വയസായില്ലെന്ന് കണ്ടെത്തിയതോടെ മൂവരേയും പമ്പയിൽ തടഞ്ഞു. വിജയവാഡയിൽ നിന്നെത്തിയ തീർഥാടക സംഘത്തിനൊപ്പമാണ് ഇവരെത്തിയത്. ഇതിൽ പത്തുപേരും സ്ത്രീകളായിരുന്നു.

ഇവരുടെ ആധാർ കാർഡ് പരിശോധിച്ച ശേഷം അമ്പത് കഴിയാത്തവർക്ക് ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്ന് പോലിസ് അറിയിച്ചതോടെ മൂവരും നിലയ്ക്കലിലേക്ക് മടങ്ങി. പുരുഷന്മാരുൾപ്പടെ നിരവധി പേരാണ് വിജയവാഡയിൽ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്.

യുവതികൾക്കുള്ള വിലക്കിനെപ്പറ്റി ഇവർക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് പോലിസ് അറിയിച്ചു. ആചാരരീതികളെ കുറിച്ച് അറിയില്ലെന്ന് യുവതികളും പ്രതികരിച്ചു. സംഘത്തിലെ മറ്റുള്ളവർ സന്നിധാനത്തേക്ക് പോയി. പമ്പയിൽ സ്ത്രീകളായ ഭക്തരുടെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാൻ പോലിസ് അനുവദിക്കുന്നത്. 

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പോലിസ് വിട്ടുതുടങ്ങി. ഇന്ന് വൈകിട്ടാണ് മണ്ഡലകാല ആരംഭത്തിനായി ശബരിമല നട തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും. പമ്പയിലെ നിലയ്ക്കലോ സന്നിധാനത്തോ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ മണ്ഡലകാലത്തിന്‍റെ ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

Tags:    

Similar News