പരീക്ഷാത്തട്ടിപ്പ്: ഉത്തരം അയച്ചത് പോലിസുകാരനെന്ന് പി.എസ്.സി വിജിലന്‍സ്

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലിസുകാരനായ കല്ലറ സ്വദേശി ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചുകൊടുത്തതെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തല്‍.

Update: 2019-08-07 07:21 GMT

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പുതിയ വഴിത്തിരിവ്. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലിസുകാരനായ കല്ലറ സ്വദേശി ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചുകൊടുത്തതെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തല്‍.

പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്‍ പോലിസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്നാണ് സൈബര്‍ പോലിസിന്റെ കണ്ടെത്തല്‍. പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് എസ്എംഎസ് കിട്ടിയത്.

ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളില്‍നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍നിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളില്‍നിന്നാണ് എസ്എംഎസ്. വന്നത്. ഇതില്‍ ഒരു നമ്പറില്‍നിന്നുതന്നെ രണ്ടുപേര്‍ക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാല്‍, ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി പോലിസിനോട് ആവശ്യപ്പെട്ടത്.

Tags:    

Similar News