മറ്റു ജില്ലകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളില്ല; ഒമ്പത് ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റി

പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത ചില ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ടെന്നും ആയവ പുനഃക്രമീകരിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2019-08-28 14:07 GMT

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികളില്ലാത്തതിനാല്‍ മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒമ്പത് പ്ലസ് വണ്‍ ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റി പുനഃക്രമീകരിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 12 ബാച്ചുകളെയാണ് പുനഃക്രമീകരിച്ചത്. ഇവയില്‍ ഒമ്പത് ബാച്ചുകള്‍ മലപ്പുറത്തിന് ലഭിച്ചപ്പോള്‍ രണ്ടെണ്ണം കാസര്‍കോടും ഒന്ന് വയനാടുമാണ് അനുവദിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ എട്ട് സയന്‍സും ഒരു കോമേഴ്‌സ് ബാച്ചുമാണ് ജില്ലക്ക് പുതുതായി ലഭിച്ചിട്ടുള്ളത്.

                                                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ ബാച്ചുകള്‍ ലഭിച്ച സ്‌കൂളുകള്‍. ബാച്ചുകള്‍ ബ്രാക്കറ്റിലും

അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (സയന്‍സ്), കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കോമേഴ്‌സ്), മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസ് (സയന്‍സ്), പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് (സയന്‍സ്), മാറഞ്ചേരി ജി.എച്ച്.എസ്.എസ് (സയന്‍സ്), താനൂര്‍ ദേവധാര്‍ ജി.എച്ച്.എസ്.എസ് (സയന്‍സ്), പട്ടിക്കാട് ജി.എച്ച്.എസ്.എസ് (സയന്‍സ്), എടപ്പാള്‍ ജി.എച്ച്.എസ്.എസ് (സയന്‍സ്), കുറ്റിപ്പുറം ജി.എച്ച്.എസ്.എസ് (സയന്‍സ്).

പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത ചില ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ടെന്നും ആയവ പുനഃക്രമീകരിക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാച്ചുകള്‍ മാറ്റുന്ന സ്‌കൂളില്‍ അടുത്ത രണ്ട് വര്‍ഷവും ഒരു ബാച്ചില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ് പ്രവേശനം നേടുന്നതെങ്കില്‍ മാറ്റം സ്ഥിരപ്പെടുത്തും. മാറ്റപ്പെടുന്ന ബാച്ചിലെ അധ്യാപക തസ്തികകള്‍ പുനര്‍ നിര്‍ണയം ചെയ്ത് പുതിയ സ്‌കൂളുകളിലേക്ക് അനുവദിക്കണം. തസ്തിക ക്രമീകരിക്കുമ്പോള്‍ അധ്യാപകരുടെ എണ്ണം കൂടുതലാണെങ്കില്‍ അവരെ മാതൃസ്‌കൂളില്‍ നിലനിര്‍ത്തി പൊതു വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം. മാറ്റിയ ബാച്ചുകളിലേക്ക് 2019-20 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴി സ്‌കൂള്‍ മാറ്റം അനുവദിക്കണം. തുടര്‍ന്നുള്ള ഒഴിവുകളില്‍ സ്‌പോട്ട് അഡ്മിഷനും നടത്തും. തുടര്‍ വര്‍ഷങ്ങളില്‍ ഏകജാലക പ്രവേശന പ്രക്രിയയുടെ ആദ്യഘട്ടം മുതല്‍ ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവില്‍ പറയുന്നു.

Tags: