കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് നിയമം റദ്ദാക്കണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരം തേടി

.മദ്രസാധ്യാപകര്‍ക്കുള്ള പെന്‍ഷനുള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനുള്ള നിയമമാണ് റദ്ദാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്ത് 31 നു സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് നിയമസഭയില്‍ കൃത്യസമയത്ത് വെച്ചിട്ടില്ലെന്നും ഹരജിയില്‍ പറയന്നു

Update: 2021-06-01 14:57 GMT

കൊച്ചി: 2019 ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി.  ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. മദ്രസാധ്യാപകര്‍ക്കുള്ള പെന്‍ഷനുള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനുള്ള നിയമമാണ് റദ്ദാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്ത് 31 നു സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് നിയമസഭയില്‍ കൃത്യസമയത്ത് വെച്ചിട്ടില്ലെന്നും ഹരജിയില്‍ പറയന്നു.സിറ്റിസന്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇക്വാലിറ്റി ആന്റ് സെക്യുലറിസം എന്ന സംഘടനയ്ക്കുവേണ്ടി വാഴക്കുളം സൗത്ത് സ്വദേശി മനോജാണ് ഹരജി സമര്‍പ്പിച്ചത്.

 നിശ്ചിത സമയത്ത് സഭയില്‍ വെക്കാത്ത ഓര്‍ഡിനന്‍സ് കാലഹരണപ്പെട്ടതാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. മദ്രസാ അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനുവേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം കേരള മദ്രസാ അധ്യാപക വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡും രൂപീകരിച്ചിരുന്നു. 18 വയസ് പൂര്‍ത്തിയായവരും 55 വയസ് പൂര്‍ത്തിയാകാവത്തവരുമായ അധ്യാപകര്‍ക്ക് ബോര്‍ഡില്‍ അംഗത്വം കൊടുക്കുന്നതിനും വ്യവസ്ഥയുണ്ട്.

മദ്രസകളില്‍ ഖുര്‍ആനും ഹദീസും ഇസ്ലാമുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മാത്രമാണ് പഠിപ്പിക്കുന്നത്. ഇതേ ആവശ്യത്തിനു വേണ്ടി സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിക്കുന്നതു ഭരണഘടാന വിരുദ്ധമാണെന്നു ഹരജിയില്‍ പറയുന്നു. മദ്രസകള്‍ക്കും മദ്രസാ അധ്യാപകര്‍ക്കും ശമ്പളമായോ പെന്‍ഷനായോ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതു തടയണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News