സിബിഐ അന്വേഷണമാവശ്യപ്പെട്ട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരതിന്റെയും കുടുംബം ഹൈക്കോടതിയില്‍

ഹരജി നാളെ കോടതി പരിഗണിക്കും.കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍, മാതാവ് ലളിത എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.നിലവില്‍ നടക്കുന്ന പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു ഹരജിയില്‍ പറയുന്നു. കൊലപാതകത്തില്‍ സി പി എമ്മിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു മൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നും ഹരജിയില്‍ പറയുന്നു.

Update: 2019-04-01 15:17 GMT

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍, മാതാവ് ലളിത എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ഹൈക്കോടതി അഭിഭാഷകന്‍ ടി അസഫലി മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി നാളെ പരിഗണിക്കും.നിലവില്‍ നടക്കുന്ന പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു ഹരജിയില്‍ പറയുന്നു. കൊലപാതകത്തില്‍ സി പി എമ്മിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു മൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നും ഹരജിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിനെയാണ് അന്വേഷണ ചുമതലയില്‍ നിന്നു മാറ്റിയത്. സി പി എമ്മിന് സ്വാധീനിക്കാന്‍ പറ്റുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കുകയാണ് ചെയ്തതെന്നു ഹരജിയില്‍ പറയുന്നു.

ജില്ലയിലെ പോലിസ് ഉദോഗസ്ഥരെ നിയന്ത്രിക്കുന്നതു പ്രതികള്‍ ഉള്‍പ്പെടുന്ന സിപിഎം നേതൃത്വമാണ്. ശരിയായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ വസ്തുക പുറത്തുവരുകയുള്ളുവെന്നു ഹരജിയില്‍ പറയുന്നു. ഇരട്ടക്കൊലപാതകം ചില ഉന്നതരുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുത്ത ഉന്നതനെ കണ്ടെത്തണമെങ്കില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു. സിപിഎം നേതാവും എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോലിസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ഭരണത്തിലിരിക്കുന്നവര്‍ പ്രതികള്‍ക്കു കുടപിടിച്ചുകൊടുക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. 

Tags:    

Similar News