പാലത്തായി പീഡനക്കേസ് ഇല്ലാതാക്കാന്‍ സിപിഎം ശ്രമം: കെ മുരളീധരന്‍ എംപി

കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ കെ ശൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയില്‍നിന്ന് ഒഴിയണം.

Update: 2020-07-19 00:54 GMT

തിരുവനന്തപുരം: പാലത്തായി പീഡനക്കേസ് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സിപിഎം- ബിജെപി ബാന്ധവത്തിന് പിഞ്ചു കുഞ്ഞിനെ ഇരയാക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ട്.

കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ കെ ശൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയില്‍നിന്ന് ഒഴിയണം. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന ആഭ്യന്തരവകുപ്പിനാണ്.

നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാര്‍ ജനാധിപത്യരീതിയില്‍ മുഖ്യമന്ത്രിയെ വിചാരണചെയ്യും. കേസില്‍ ഏപ്രില്‍ മാസംതന്നെ ഉന്നതരുടെ പങ്കുണ്ടായിരുന്നു. സ്ഥലം എംഎല്‍എ മന്ത്രി ശൈലജ നടത്തിയത് നിരുത്തരവാദപരമായ പെരുമാറ്റമാണ്. എളുപ്പം ജാമ്യം കിട്ടാവുന്ന രീതിയില്‍ കേസിനെ വളച്ചൊടിച്ചു.

മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചില്ലെങ്കില്‍ ശിവശങ്കറില്‍ മാത്രമാണ് ഒതുങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രതിയും പ്രാദേശിക ബിജെപി നേതാവുമായ പത്മരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.  

Tags:    

Similar News