കേരളത്തിന്റെ ആദരം: പി.വി സിന്ധു ഇന്ന് തലസ്ഥാനത്തെത്തും

രാത്രി എട്ടിന് തിരുവനന്തപുരത്തെത്തുന്ന സിന്ധു മസ്‌ക്കറ്റ് ഹോട്ടലിലാണ് തങ്ങുന്നത്. നാളെ രാവിലെ ആറിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. വൈകീട്ട് 3.30ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് സിന്ധുവിനെ ആദരിക്കുന്ന പരിപാടി.

Update: 2019-10-08 09:45 GMT

തിരുവനന്തപുരം: ബാഡ്മിന്റണ്‍ ലോക ചാംപ്യനായ ഇന്ത്യന്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ കേരളം ആദരിക്കുന്നു. സംസ്ഥാന സര്‍ക്കാരും കേരള ഒളിമ്പിക് അസോസിയേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സിന്ധു ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടിന് തിരുവനന്തപുരത്തെത്തുന്ന സിന്ധു മസ്‌ക്കറ്റ് ഹോട്ടലിലാണ് തങ്ങുന്നത്. നാളെ രാവിലെ ആറിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. വൈകീട്ട് 3.30ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് സിന്ധുവിനെ ആദരിക്കുന്ന പരിപാടി.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ബിച്ച് ഗെയിംസ് തീം സോങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് സെന്‍ട്രല്‍ സ്റ്റേഡിയം മുതല്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയംവരെ റോഡ് ഷോയും പിന്നണിഗായകന്‍ കെ.എസ് ഹരിശങ്കറിന്റെ ലൈവ് മ്യൂസിക് ബാന്‍ഡ് അവതരണവും നടക്കും.

ആഗസ്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു കിരീടം നേടിയത്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലില്‍ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ അഞ്ചാമത്തെ മെഡലായിരുന്നു ഇത്. കഴിഞ്ഞ രണ്ടുതവണയും വെള്ളിമെഡല്‍ നേടിയ സിന്ധു രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. 2106ലെ റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയ സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടിയിരുന്നു.

Tags:    

Similar News