ഒടിടി റീലിസ്: പ്രതിഷേധവുമായി ഫിലിം ചേമ്പര്‍;താരങ്ങളും നിര്‍മ്മാതാക്കളും പ്രതിബദ്ധത മറന്നു

കേരളത്തിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെയും ആയിരത്തോളം വരുന്ന സിനിമ തീയ്യറ്ററുകളുടെയും നിലനില്‍പ്പിന്റെ വിഷയമാണിതെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍.താരങ്ങളെ താരങ്ങളും നിര്‍മാതാക്കളെ നിര്‍മ്മാതക്കളും ആക്കിയ തീയ്യറ്ററുകളോട് അവര്‍ കാണിക്കേണ്ട പ്രതിബദ്ധത അവര്‍ മറന്നു

Update: 2021-02-16 06:22 GMT

കൊച്ചി: സിനിമകള്‍ ഒടിടി റിലീസിനു നല്‍കുന്നതോടെ തങ്ങളെ വളര്‍ത്തിയ തീയ്യറ്ററുകളോട് കാണക്കേണ്ട പ്രതിബദ്ധ താരങ്ങളും നിര്‍മ്മാതാക്കളും മറന്നുവെന്ന് ഫിലിം ചേമ്പര്‍.കേരളത്തിലെ ലക്ഷകണക്കിന് ജീവനക്കാരുടെയും ആയിരത്തോളം വരുന്ന സിനിമ തീയ്യറ്ററുകളുടെയും നിലനില്‍പ്പിന്റെ വിഷയമാണിതെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താരങ്ങളെ താരങ്ങളും നിര്‍മാതാക്കളെ നിര്‍മ്മാതക്കളും ആക്കിയ തീയ്യറ്ററുകളോട് അവര്‍ കാണിക്കേണ്ട പ്രതിബദ്ധത അവര്‍ മറന്നു.സിനിമ തീയ്യറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കേണ്ടതും കാണേണ്ടതും ആസ്വദിക്കേണ്ടതും എന്ന് ആഹ്വാനം ചെയ്യേണ്ടതിനു പകരം ഒടിടി പ്ലാറ്റ് ഫോമുകളില്‍ സിനിമ നല്‍കി പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും എതിരെ പ്രതികരിക്കേണ്ടത് സിനിമ പ്രവര്‍ത്തകന്റെ കടമായാണ്.ദൃശ്യം 2 ഫിലിം ചേമ്പറില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഒടിടി റിലീസിന് നല്‍കിയതെന്നും വിജയകുമാര്‍ പറഞ്ഞു.

തീയ്യറ്റര്‍ റിലീസ് എന്നു പറഞ്ഞാണ് ദൃശ്യം 2 ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.എന്നാല്‍ ചേമ്പറുമായോ മറ്റാരെങ്കിലുമായോ സംസാരിക്കാനോ കാത്തു നില്‍ക്കാനോ തയ്യാറാകാതെ അവര്‍ ഒടിടിക്കു നല്‍കുകയാണ് ചെയ്തതെന്നും വിജയകുമാര്‍ വ്യക്തമാക്കി.അതിന് അവര്‍ക്ക് സ്വാതന്ത്ര്യവുണ്ട്. എന്നാല്‍ ഒടിടി റിലീസിനു ശേഷം സിനിമ തീയ്യറ്ററില്‍ നല്‍കുമെന്ന് പറഞ്ഞാല്‍ അത് നടക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു.ഇക്കാര്യം തീയ്യറ്ററുകാരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ പെട്ടിയില്‍ അവസാനത്തെ ആണിയും അടിക്കണോയെന്ന് തീയ്യറ്ററുകരാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന താരം മലയാള സിനിമയുടെ നിലനില്‍പ്പിന് ഏറ്റവും കൂടുതല്‍ സഹകരിക്കേണ്ട വ്യക്തിയാണ്. തീയ്യറ്ററുകളിലെ കൈയ്യടികളിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍ താരമായത്.അദ്ദേഹം നേടിയതെല്ലാം മലയാള സിനിമയില്‍ നിന്നാണ്.അതുകൊണ്ട് തന്നെ തീയ്യറ്ററുകളെ നശിപ്പിക്കുന്ന തീരുമാനവുമായി അദ്ദേഹം നീങ്ങരുതായിരുന്നു.കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് സൂപ്പര്‍ താരം വിജയ് തന്റെ സിനിമ മാസ്റ്റര്‍ തീയ്യറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്.കോടിക്കണക്കിന് രൂപ മുടക്കി സിനിമ പൂര്‍ത്തിയാക്കിയതിനു ശേഷം പ്രദര്‍ശിപ്പിക്കാന്‍ തീയ്യറ്റര്‍ തുറക്കുന്നതിനായി ഒരു വര്‍ഷത്തോളമാണ് അദ്ദേഹം കാത്തിരുന്നതെന്നും വിജയകുമാര്‍ പറഞ്ഞു

Tags:    

Similar News