മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വര്‍ഗീയത പറയാന്‍ മല്‍സരിക്കുന്നു, കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസിനോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഏതെങ്കിലും ഒരു ജനവിഭാഗത്തെ അവഗണിച്ച് കേണ്‍ഗ്രസ് മുന്നോട്ടു പോയിട്ടില്ല. ഒരു ഉളുപ്പുമില്ലാതെയാണ് വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണം കോടിയേരി ബാലകൃഷ്ണന്‍ഉന്നയിച്ചത്

Update: 2022-01-17 08:02 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ മല്‍സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്ന പ്രസ്താവന പിന്‍വലിച്ച് കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണം. വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണമാണ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണം. പാര്‍ട്ടി അഖിലേന്ത്യാ സെകട്ടറിമാര്‍, മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നീ പദവികളിലേക്ക് എത്തിയവരുടെ പട്ടിക പരിശോധിക്കണം. എന്നിട്ട് ആത്മപരിശോധനയ്ക്ക് തയാറായി കോണ്‍ഗ്രസിനോട് മാപ്പ് പറയുന്നതാകും ഉചിതമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവില്‍ ഭയന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും കോണ്‍ഗ്രസിനെതിരെ വര്‍ഗീയവും ജാതീയവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത്. എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഏതെങ്കിലും ഒരു ജനവിഭാഗത്തെ അവഗണിച്ച് കേണ്‍ഗ്രസ് മുന്നോട്ടു പോയിട്ടില്ല. ഒരു ഉളുപ്പുമില്ലാതെയാണ് വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണം കോടിയേരി ബാലകൃഷ്ണന്‍ഉന്നയിച്ചത്. കോണ്‍ഗ്രസിനു നേരെ കോടിയേരി ബാലകൃഷ്ണന്‍ വിരല്‍ ചൂണ്ടിയപ്പോള്‍ ബാക്കി നാലു വിരലുകളും സ്വന്തം പാര്‍ട്ടിക്കു നേരെയാണെന്ന് ഒര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന വാശിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ നാല്‍പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു

Tags:    

Similar News