സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് എപിഎല്‍ വിഭാഗത്തില്‍ നിന്നും പണമീടാക്കാനുളള നീക്കം അനുവദിക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഇത് തെറ്റായ നടപടിയാണിത്. ഈ സമയത്ത് എപിഎല്‍,ബിപിഎല്‍ തരംതിരിവ് നടത്തി എപിഎല്‍ വിഭാഗത്തില്‍ നിന്നും പണമീടാക്കാനുള്ള ശ്രമം കേരളത്തില്‍ അനുവദിക്കില്ല. ആളുകള്‍ കൊവിഡ് സാഹചര്യത്തില്‍ നട്ടംതിരിഞ്ഞ് കടക്കെണിയില്‍ പെട്ട് നില്‍ക്കുന്ന സമയത്ത് എപിഎല്‍ വിഭാഗത്തില്‍ നിന്നും പണമീടാക്കാനുള്ള നീക്കം മര്യാദകേടാണെന്നും വി ഡി സതീശന്‍ പറഞ്ഞു

Update: 2021-08-20 06:58 GMT

കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തില്‍ പെട്ടവരില്‍ നിന്നും പണമീടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് തെറ്റായ നടപടിയാണിത്. ഈ സമയത്ത് എപിഎല്‍,ബിപിഎല്‍ തരംതിരിവ് നടത്തി എപിഎല്‍ വിഭാഗത്തില്‍ നിന്നും പണമീടാക്കാനുള്ള ശ്രമം കേരളത്തില്‍ അനുവദിക്കില്ല. ആളുകള്‍ കൊവിഡ് സാഹചര്യത്തില്‍ നട്ടംതിരിഞ്ഞ് കടക്കെണിയില്‍ പെട്ട് നില്‍ക്കുന്ന സമയത്ത് എപിഎല്‍ വിഭാഗത്തില്‍ നിന്നും പണമീടാക്കാനുള്ള നീക്കം മര്യാദകേടാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകര്‍ത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എപിഎല്ലും, ബിപിഎല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങള്‍ ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകില്‍ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്.എത്രയും വേഗം ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Tags: