മതേതര വാദിയായ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സിപിഎം ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി

ലോക്‌സഭയിലുണ്ടായിരുന്ന ഏതെങ്കിലും സിപിഎം എംപി പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ?

Update: 2019-03-24 13:04 GMT

തിരുവനന്തപുരം: മതേതരവാദിയായ എന്‍ കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സിപിഎം കള്ളപ്രചരണം നടത്തുന്നകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സിപിഎം കള്ളപ്രചരണം നടത്തുന്ന പശ്ചാത്തലത്തില്‍, പ്രേമചന്ദ്രന്‍ മുത്തലാക്ക് ബില്ലിനെതിരെ ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണുകയുണ്ടായി. പ്രസംഗം കണ്ട താന്‍ അത്ഭുതപ്പെട്ടു പോയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. മുത്തലാക്ക് ബില്ലിലെ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം എടുത്ത്, ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം എന്നിവയുമായി താരതമ്യം ചെയ്ത് ആഴത്തില്‍ വിശകലനം ചെയ്ത് പ്രേമചന്ദ്രന്‍ ലോകസഭയില്‍ നടത്തിയ പ്രസംഗം മുതിര്‍ന്ന അഭിഭാഷകര്‍ ഉന്നത കോടതിയില്‍ നടത്തുന്ന വാദത്തെയാണ് ഓര്‍മ്മിപ്പിച്ചത്.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാക്ക് ബില്ല് ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയില്‍ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥയെ കുറിച്ചും മുസ്ലീം സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള സുരക്ഷിതത്വം ഇല്ലായ്മയെ കുറിച്ചും ബില്ലിലെ വകുപ്പുകള്‍ ഒന്നൊന്നായി എടുത്ത് ആധികാരികമായി വിശകലനം ചെയ്യുന്ന പ്രേമചന്ദ്രന്റെ പ്രസംഗം മതേതര ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഏവരും കണ്ടിരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന മോദി സര്‍ക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ ലോക്സഭയില്‍ സര്‍വ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ് സിപിഎമ്മുകാര്‍ സംഘിയാക്കാന്‍ ശ്രമിക്കുന്നത്! ലോക്‌സഭയിലുണ്ടായിരുന്ന ഏതെങ്കിലും സിപിഎം എംപി പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ? മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാക്ക് ബില്ലിനെതിരേ സര്‍വ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മുകാര്‍ ആരെ എങ്ങനെ വേണമെങ്കിലും ഏതറ്റം വരെ പോയും അപകീര്‍ത്തിപ്പെടുത്താന്‍ മടിക്കില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

Tags:    

Similar News