ഒബിസി, എസ് സി/എസ് ടി സംവരണം അട്ടിമറിക്കപ്പെടുന്നു: എസ്ഡിപിഐ

Update: 2024-12-05 15:54 GMT
ഒബിസി, എസ് സി/എസ് ടി സംവരണം അട്ടിമറിക്കപ്പെടുന്നു: എസ്ഡിപിഐ

തിരുവനന്തപുരം: പൊതുവിഭാഗത്തില്‍പ്പെട്ട ആളുകള്‍ കൂടുതലായി ആധിപത്യം പുലര്‍ത്തുന്ന പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി തസ്തികകളില്‍ ഒബിസി, എസ് സി/എസ് ടി എന്നിവര്‍ക്കുള്ള സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.

ഓള്‍ ഇന്ത്യ ഒബിസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗൗഡ് കിരണ്‍ കുമാര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് 2024 സെപ്തംബറില്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച മറുപടിയില്‍ കുറഞ്ഞത് രണ്ട് ഐഐടികളിലും മൂന്ന് ഐഐഎമ്മുകളിലും 90% ഫാക്കല്‍റ്റികളും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തുന്നു. കൂടാതെ, ആറ് ഐഐടികളിലും നാല് ഐഐഎമ്മുകളിലും ഈ കണക്ക് 80-90% ആണ്.

ഫാക്കല്‍റ്റി നിയമനത്തിലെ ഈ കൃത്രിമം 2023-2024 വര്‍ഷങ്ങളിലെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം വായിക്കേണ്ടതുണ്ടെങ്കിലും ഇത് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും സ്ഥാനങ്ങളിലും സംവരണം സംബന്ധിച്ച ഡാറ്റ ഒഴിവാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍, മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുടനീളമുള്ള എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാനങ്ങളെക്കുറിച്ചും എ, ബി, സി, ഡി ഗ്രൂപ്പുകളിലുടനീളമുള്ള പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ പട്ടിക ഒഴിവാക്കിയിട്ടുണ്ട്.

സംവരണ നയം അട്ടിമറിച്ച് സമൂഹത്തിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ബോധപൂര്‍വം അവസരങ്ങള്‍ നിഷേധിക്കുകയാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍. ഇത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.




Tags:    

Similar News