കെ ടി ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സമരത്തിന്‍റെ പേരിൽ കോൺഗ്രസും, ബിജെപിയും ഗുണ്ടകളെ ഇറക്കി കലാപത്തിന് ശ്രമം നടക്കുകയാണെന്നും സിപിഎം.

Update: 2020-09-18 12:15 GMT

തിരുവനന്തപുരം: ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സമരത്തിന്‍റെ പേരിൽ കോൺഗ്രസും, ബിജെപിയും ഗുണ്ടകളെ ഇറക്കി കലാപത്തിന് ശ്രമം നടക്കുകയാണെന്നും സിപിഎം. മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്‌തതും തുടർന്നുള്ള രാഷ്‌ട്രീയ സാഹചര്യവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി പരിശോധിച്ചു.

കേസിൽ ജലീൽ പ്രതിയാകുന്നതുവരെ ധാർമികതയുടെ പ്രശ്‌നമില്ല. ചോദ്യം ചെയ്യലിന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ചത് സുരക്ഷയെ കരുതിയാണ് എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന് ജലീൽ നൽകിയ വിശദീകരണം. ഇത് സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

സ്വർണക്കടത്തിന്‍റെയും തുടർ വിവാദങ്ങളുടേയും സത്യം ബോധ്യപ്പെടുത്താൻ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു. നേതാക്കളുടെ മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അവഗണിക്കും. വി. മുരളീധരനെതിരെ കോൺഗ്രസ് മിണ്ടുന്നില്ല എന്നത് പ്രചരണ ആയുധമാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അക്രമ സമരം നടത്തുകയാണ്. കോൺഗ്രസും ബിജെപിയും സമരത്തിന് ഗുണ്ടകളെ ഉപയോഗിക്കുകയാണ്. ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.

Tags:    

Similar News