പോലിസിലെ അഴിമതിയിലും ക്രമക്കേടിലും അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്
വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രതികളോട് ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. പ്രതിസ്ഥാനത്തുള്ള11 പോലിസ് ഉദ്യോഗസ്ഥരോട് ഹാജരാകാനാണ് നിർദേശം. സംഭവത്തിൽ എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.
തിരുവനന്തപുരം: പോലിസിലെ അഴിമതിയിലും ക്രമക്കേടിലും അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ്. സിഎജിയുടെ കണ്ടെത്തലുകൾ പരിശോധിക്കാനുള്ള അധികാരം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്. നിലപാട് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചു. പോലിസ് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിജിലൻസ് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ കോടതിയിൽ മറുപടി നൽകിയത്. കേസ് അടുത്ത മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.
അതേസമയം, വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രതികളോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകി. പ്രതിസ്ഥാനത്തുള്ള11 പോലിസ് ഉദ്യോഗസ്ഥരോട് ഹാജരാകാനാണ് നിർദേശം. സംഭവത്തിൽ എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. അതിനിടെ വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണത്തിനുള്ള പ്രത്യേക സംഘം വിപുലീകരിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. 22 വർഷ കാലയളവിൽ വെടിയുണ്ടകൾ എപ്പോഴാണ് കാണാതായതെന്നും സംഘം അന്വേഷിക്കും. ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. സ്പെഷ്യല്‍ ആംഡ് ഫോഴ്സ് ബറ്റാലിയനില്‍ നിന്ന് 25 റൈഫിളുകളും 12,061 കാട്രിഡ്ജുകളും കാണാതായെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം റൈഫിളുകൾ കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറിയും ക്രൈം ബ്രാഞ്ച് മേധാവി ടോമി തച്ചങ്കരിയും അറിയിച്ചിട്ടുണ്ട്.