മുസ്ലിംലീഗിൽ തീവ്രവാദികളുണ്ടെന്ന വാദത്തോട് യോജിക്കുന്നില്ല: എ വിജയരാഘവൻ
എന്നാൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദി സംഘടനകളുമായി ലീഗിന് ബന്ധമുണ്ട്.
തിരുവനന്തപുരം: മുസ്ലിംലീഗിൽ തീവ്രവാദികളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് എൽഡിഎഫ് കണ്വീനർ എ വിജയരാഘവൻ. സുരേന്ദ്രന്റെ തീവ്രവാദ പരാമർശത്തോട് മുസ്ലിം ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണം. മുസ്ലിം ലീഗിനെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമല്ല എൽഡിഎഫിനെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദി സംഘടനകളുമായി ലീഗിന് ബന്ധമുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ചേർന്നതല്ല. ഇക്കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും വിജയരാഘവൻ പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. എസ്‌ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഉൾക്കൊള്ളിച്ച സമരം തീവ്ര ഹിന്ദുത്വ വാദികൾക്ക് അവസരം നൽകാനേ ഉപകരിക്കൂ. അതിന് ലീഗിലെ ചിലർ കൂട്ടുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ ആകെ തീവ്രവാദി ആക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലിസ് അക്കാദമിയുമായി ബന്ധപ്പെട്ട ബീഫ് വിവാദത്തിൽ മറുപടി പറയേണ്ടത് പോലിസാണെന്നും വിജയരാഘവൻ വ്യക്തമാക്കി. ബീഫ് കൊടുക്കാനോ കൊടുക്കാതെ ഇരിക്കാനോ പാർട്ടി പറയുന്നില്ല. ബീഫ് കഴിക്കേണ്ടവർക് ബീഫ് കഴിക്കാം എന്നതാണ് നിലപാട്. അത് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചു നൽകേണ്ടതാണ്. സസ്യാഹാരവും മാംസാഹാരവും എല്ലാം നൽകണം എന്നാണ് അഭിപ്രായമെന്നും വിജയരാഘവൻ പറഞ്ഞു.