പതിനാറാം വയസില്‍ വിമാനം പറത്തി മലയാളി പെണ്‍കുട്ടി

Update: 2019-09-17 15:26 GMT

ബംഗ്‌ളൂരു: പതിനാറാം വയസില്‍ വിമാനം പറത്തി എറണാകുളം സ്വദേശിയായ നിലോഫര്‍. കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകളാണ് നിലോഫര്‍. കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെന്ന നേട്ടത്തിനാണ് നിലോഫര്‍ മുനീര്‍ അര്‍ഹയായത്.

സെസ്‌ന 172 എന്ന ചെറുവിമാനമാണ് ഈ പതിനാറുകാരി പറത്തിയത്. വിമാനം പറത്തിയ നിലോഫറിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമി സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സമ്മാനിച്ചു. ദുബയിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 10ാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷമാണ് മൈസൂരുവിലെ ഓറിയന്റ് ഫ്‌ളൈയിങ് സ്‌കൂളില്‍ ചേരുന്നതും തുടര്‍ന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നതും. ദുബായില്‍ ബിസിനസുകാരനാണ് മുനീര്‍. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫര്‍ മൈസൂരുവില്‍ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞാല്‍ നിലോഫറിന് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സും നേടാനാവും.

Tags:    

Similar News