കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ശിവശങ്കറിനുവേണ്ടി ഹാജരാകുമെന്നാണു വിവരം. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്

Update: 2020-11-23 04:06 GMT

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി.) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എം ശിവശങ്കര്‍ സമര്‍പ്പിച്ച ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജി ഇന്നു പരിഗണിക്കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ശിവശങ്കറിനുവേണ്ടി ഹാജരാകുമെന്നാണു വിവരം. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. സ്വപ്‌നയുടെ ലോക്കറിലെ പണത്തില്‍ തനിക്ക് പങ്കില്ലെന്നാണു ശിവശങ്കര്‍ വാദിക്കുന്നത്. അതേ സമയം ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി യുടെ നിലപാട്.

തനിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നു കണ്ടെത്തിയ പണം ശിവശങ്കറിന്റെയാണെന്നാണ് ഇ ഡിയുടെ നിഗമനം. ഒക്ടോബര്‍ 28 നാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്.എന്നാല്‍, സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള വസ്തുതകള്‍ അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. തിരഞ്ഞുപിടിച്ചു ചില വാട്സാപ് സന്ദേശങ്ങള്‍ ഹാജരാക്കി കോടതിയെ ഇ ഡി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശിവശങ്കര്‍ പറയുന്നു.

Tags: