കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 26 വരെ നേരത്തെ കോടതി ശിവശങ്കറിനെ റിമാന്റു ചെയ്തിരുന്നു

Update: 2020-11-17 11:04 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിനു ശേഷമാണ് ജാമ്യഹരജി തള്ളിയത്.

നേരത്തെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനുശേഷം കഴിഞ്ഞ ദിവസം ഇ ഡിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് ശിവശങ്കര്‍ കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കളുടെ പേരു വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അതിന് തയാറാകാതിരുന്നതിനാലാണ് ഇ ഡി തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശയ വിനമയവും നടത്തിയിട്ടില്ലെന്നുംഇഡി അവതരിപ്പിച്ച വാട്‌സ് അപ്പ് ചാറ്റുകളില്‍ നിന്നുള്ളത് അര്‍ധ സത്യങ്ങളും നുണകളുമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ കഥയാണിതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ശിവശങ്കറിന്റെ ആരോപണം നിഷേധിച്ച് ഇന്ന് രാവിലെ ഇ ഡി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.അടിസ്ഥാന രഹിതമായ ആരോപങ്ങളാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചതെന്ന് ഇ ഡി പറഞ്ഞു.നേരത്തെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്ന സമയത്ത് ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്താതെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനു ശേഷം വിധി പറയാനിരിക്കേ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ പരമാണ്. ശിവശങ്കര്‍ ആരോപിക്കുന്നതുപോലെ രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ പേരുപറയാന്‍ യാതൊരു വിധ സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സമയത്ത് അത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ജാമ്യഹരജിയില്‍ വാദം നടക്കുമ്പോള്‍ അദ്ദേഹത്തിന് ഉന്നയിക്കാമായിരുന്നു.അതു ചെയ്യാതെ ഇപ്പോള്‍ ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മനപ്പൂര്‍വമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.

മാധ്യമ ശ്രദ്ധനേടുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ശിവശങ്കര്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന വാദം മുഖവിലയ്ക്കെടുക്കതരുതെന്നും തള്ളിക്കളയണമെന്നും ഇ ഡി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുകയാണെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന്് ഇ ഡി യുടെ വാദം കൂടി പരിഗണിച്ച ശേഷമാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.ഈ മാസം 26 വരെ നേരത്തെ കോടതി ശിവശങ്കറിനെ റിമാന്റു ചെയ്തിരുന്നു.

Tags:    

Similar News