മന്ത്രിസ്ഥാനത്തിനായി എന്‍സിപിയില്‍ പിടിവലി; പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്
മന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി ശശീന്ദ്രനും മാണി സി കാപ്പനും തമ്മില്‍ രൂക്ഷമായതോടെ തോമസ് ചാണ്ടി അനുസ്മരണം പോലും നടത്താനാവാത്ത അവസ്ഥയിലാണ് എന്‍സിപി.
തിരുവനന്തപുരം: ഫെബ്രുവരി മാസത്തോടെ മന്ത്രിസഭയില്‍ അഴിച്ചുപണി വരുമെന്ന സൂചനകള്‍ക്കിടെ എന്‍സിപിയില്‍ മന്ത്രി പദവിയിക്കായി അടി തുടങ്ങി. മാണി സി കാപ്പന്‍ വിഭാഗവും നിലവിലെ മന്ത്രിസ്ഥാനം പോവാതിരിക്കാന്‍ മന്ത്രി എ കെ ശശിന്ദ്രനും തമ്മിലാണ് തര്‍ക്കം. മാണി സി കാപ്പന്‍ വിഭാഗത്തിന്റെ നീക്കത്തിന് തടയിടാന്‍ അതൃപ്തിയറിയിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. മകന്റെ വിവാഹം ക്ഷണിക്കാനാണ് പവാറിനെ കണ്ടതെന്നാണ് ശശീന്ദ്രന്‍ പറയുന്നതെങ്കിലും ചര്‍ച്ചകള്‍ക്കായി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് വിവരം. മന്ത്രി പദവി തന്നെയായിരുന്നു കൂടികാഴ്ചയുടെ പിന്നിലെന്ന സൂചനയാണ് ശശീന്ദ്രനെ പിന്തുണക്കുന്നവർ നല്‍കുന്നത്. ഇന്ന് മുബൈയിലെ വീട്ടിലെത്തിയാണ് ശശിന്ദ്രന്‍ പവാറിനെ കണ്ടത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലിനെ ഉടന്‍ കേരളത്തിലേക്ക് അയക്കാമെന്ന് പവാര്‍ ശശീന്ദ്രന് ഉറപ്പ് നല്‍കി.
മന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി ശശീന്ദ്രനും മാണി സി കാപ്പനും തമ്മില്‍ രൂക്ഷമായതോടെ തോമസ് ചാണ്ടി അനുസ്മരണം പോലും നടത്താനാവാത്ത അവസ്ഥയിലാണ് എന്‍സിപി. മകന്റെ വിവാഹം ക്ഷണിക്കാനാണ് പവാറിനെ കണ്ടതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുമില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. അതിനിടെ, ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ കൊണ്ടുവരുന്ന കാര്യത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കും താല്പര്യമാണ്.