തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഡാലോചന: ദേവസ്വംമന്ത്രി
തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. ബിജെപിക്കു മേൽക്കൈയുള്ള പൂനയിൽനിന്നാണ് തൃപ്തിയുടെ വരവ്. തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നത്.
തിരുവനന്തപുരം: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല തീർഥാടനം അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നതായി സംശയിക്കണം. സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. ബിജെപിക്കു മേൽക്കൈയുള്ള പൂനയിൽനിന്നാണ് തൃപ്തിയുടെ വരവ്. തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നത്. ശബരിമലയിൽ പോകുന്നുവെന്നു പറഞ്ഞു മഹാരാഷ്ട്രയിൽനിന്ന് ഇവർ വരുന്ന വിവരം കേരളത്തിലെ ഒരു മാധ്യമം മാത്രമാണ് അറിഞ്ഞത്. കോട്ടയം വഴി ശബരിമലയിലേക്കു പോകുന്നുവെന്നു പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളത്തു കമ്മീഷണറുടെ ഓഫീസിലാണ് എത്തിയത്. എന്നിട്ടും ഇവിടെ പ്രതിഷേധക്കാർ സംഘടിച്ചു. ഇതിൽ ഗൂഡാലോചന ഉണ്ടോയെന്നു സംശയിക്കുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിലേക്ക് ഇപ്പോൾ തീർഥാടക പ്രവാഹമാണ്. യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തതയുണ്ട്. ഈ അവ്യക്തത മാറുക എന്നതു പ്രധാനമാണ്. ഇതു സംബന്ധിച്ചു സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവ്യക്തത മാറ്റാൻ ആർക്കുവേണെങ്കിലും കോടതിയെ സമീപിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.