അധ്യയനം ഒഴികെയുള്ള മറ്റുകാര്യങ്ങളില്‍ വിദ്യാലയം സജീവമായിരിക്കണമെന്ന് മന്ത്രി

വൈറസ് പടരുന്നത് തടയുവാനുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് നേതൃത്വം വഹിക്കുന്നതിനു അധ്യാപകര്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടാകണം. മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Update: 2020-03-12 14:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തു സ്‌കൂളുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സ്‌കൂളുകള്‍ പൂട്ടി എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്.

കൊറോണ വൈറസ് പടരുന്നതിനു സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ കൂട്ടമായി വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പരീക്ഷയും ക്ലാസും വേണ്ടെന്ന് വച്ചത്. അധ്യയനം ഒഴികെയുള്ള മറ്റുകാര്യങ്ങളില്‍ വിദ്യാലയം സജീവമായിരിക്കണം. ഇനിയുള്ള ദിവസങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാണ് പൊതുവില്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പ് നല്‍കുന്നതാണ്. മന്ത്രി അറിയിച്ചു.

അതോടൊപ്പം വൈറസ് പടരുന്നത് തടയുവാനുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് നേതൃത്വം വഹിക്കുന്നതിനു അധ്യാപകര്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടാകണം. പുതിയ കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പുതിയ അക്കാദമിക് വര്‍ഷത്തിന്റെ പ്രതീക്ഷ ഉണരുന്ന സമയമാണിത്. മാതാപിതാക്കള്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കുവാനും മറ്റും അധ്യാപകര്‍ വിദ്യാലയത്തിലുണ്ടാകണം. അതുപോലെ പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. ഈ അധ്യയന വര്‍ഷത്തില്‍ നടത്തിയിട്ടുള്ള പ്രര്‍ത്തനങ്ങളുടെ അവലോകനവും നടത്തേണ്ടതുണ്ട്.

പ്രളയകാലം ഓര്‍ക്കുക. അക്കാലത്ത് സ്‌കൂളില്‍ കുട്ടികള്‍ വന്നില്ലെങ്കിലും അധ്യാപകര്‍ കര്‍മ്മനിരതരായി രാപകലെന്നില്ലാതെ ജനങ്ങളോടൊപ്പമുണ്ടായിരുന്നു. ഗുരുതരമായ ഒരു സാമൂഹിക അന്തരീക്ഷത്തില്‍ ഏതു സമയത്തും അധ്യാപകരടക്കമുള്ള എല്ലാവരുടെയും ആവശ്യമുണ്ടാകുമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Tags: