മെഡിക്കല്‍ പ്രവേശനം: പിന്നാക്ക സംവരണം അട്ടിമറിച്ച് മുന്നാക്കസംവരണം നടത്താന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ

ഭരണഘടനാദത്തമായ പിന്നാക്കസംവരണം നടപ്പാക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സര്‍ക്കാരുകള്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ അമിതാവേശം കാണിക്കുകയാണ്.

Update: 2019-07-25 13:04 GMT

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിന് പിന്നാക്കസംവരണം അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭരണഘടനാദത്തമായ പിന്നാക്കസംവരണം നടപ്പാക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സര്‍ക്കാരുകള്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ അമിതാവേശം കാണിക്കുകയാണ്. മുന്നാക്ക സംവരണത്തിനായി അധിക സീറ്റുകള്‍ വര്‍ധിപ്പിച്ച് സവര്‍ണ താല്‍പ്പര്യസംരക്ഷണത്തിന് ആവേശം കാട്ടിയ ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 19 ശതമാനം സീറ്റ് മുന്നാക്കക്കാര്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ആകെയുള്ള 130 മുന്നാക്ക സംവരണസീറ്റില്‍ 40 സീറ്റാണ് ഇവിടെ നീക്കിവച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആകെയുള്ള 250 സീറ്റില്‍ അഖിലേന്ത്യാ ക്വാട്ട കഴിഞ്ഞുള്ള 212 സീറ്റില്‍ 40 സീറ്റ് മുന്നാക്കക്കാര്‍ക്ക സംവരണം ചെയ്യുന്നത് പിന്നാക്ക സംവരണത്തെ അട്ടിമറിക്കും. കൂടാതെ സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളജുകള്‍ക്കായി 90 സീറ്റ് നല്‍കി 40 സീറ്റ് തിരുവനന്തപുരത്ത് മാത്രം നല്‍കാനുള്ള നീക്കം ഇടതുസര്‍ക്കാരിന്റെ സവര്‍ണപ്രീണനത്തിന്റെ ഭാഗമാണെന്നും ഇത് തിരുത്തിയില്ലെങ്കില്‍ നിയമപോരാട്ടത്തിനും പ്രക്ഷോഭപരിപാടികള്‍ക്കും തുടക്കംകുറിക്കുമെന്നും തുളസീധരന്‍ വ്യക്തമാക്കി. 

Tags:    

Similar News