കാലവര്‍ഷം: ദുരിതാശ്വാസ ക്യാംപുകള്‍ക്കായി എറണാകുളത്ത് 560 കെട്ടിടങ്ങള്‍

കൊവിഡ്- 19 സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കൊല്ലം ക്യാംപ് നടത്തിപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍ നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുക. ഇതിനായുള്ള കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നാല് തരം ക്യാംപുകള്‍ക്കും നമ്പര്‍ നല്‍കി തരം തിരിക്കും

Update: 2020-06-02 14:43 GMT

കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതിനായി എറണാകുളം ജില്ലയില്‍ ഇതുവരെ 560 കെട്ടിടങ്ങള്‍ കണ്ടെത്തി. കൊവിഡ്- 19 സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കൊല്ലം ക്യാംപ് നടത്തിപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍ നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുക. ഇതിനായുള്ള കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നാല് തരം ക്യാംപുകള്‍ക്കും നമ്പര്‍ നല്‍കി തരം തിരിക്കും. കെട്ടിടം ഒന്നില്‍ പൊതുവായ ദുരിതാശ്വാസ ക്യാംപുകളാണ് നടത്തേണ്ടത്. കെട്ടിടം രണ്ടില്‍ 60 വയസിന് മുകളില്‍ ഉള്ളവര്‍ , കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കുള്ളതാണ്. കെട്ടിടം മൂന്ന് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനായാണ്. മുറിയോട് ചേര്‍ന്ന് ടോയ് ലറ്റ് സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളാണ് ഇതിനു വേണ്ടത്. കെട്ടിടം നാലില്‍ ഹോം ക്വാറന്റൈിനില്‍ കഴിയുന്നവരെ താമസിപ്പിക്കാനാണ്. ക്വാറന്റൈന്‍ സമയം കഴിയുന്ന മുറക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ഇവര്‍ക്ക് പൊതു ക്യാംപുകളില്‍ താമസിക്കാം.

കെട്ടിടം ഒന്നും രണ്ടും ഒരേ കാമ്പസുകളിലും കെട്ടിടം മൂന്ന് നാല് എന്നിവ വേറെ കാമ്പസിലും പ്രവര്‍ത്തിക്കണം.ക്യാംപുകളുടെ ദൈനംദിന നടത്തിപ്പ് ചുമതല റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവര്‍ ചേര്‍ന്നാണ് നടത്തുന്നത്. ചുമതലക്കാരായി മൂന്ന് ഉദ്യോഗസ്ഥരും മുഴുവന്‍ ക്യാംപുകളിലും ഉണ്ടാകും. എട്ട് ക്യാംപുകള്‍ക്ക് ഒരു സെക്ടര്‍ ഓഫിസറുമുണ്ടാകും. കൂടാതെ എല്ലാ ക്യാംപുകളിലും വാര്‍ഡ് അംഗം, ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍,ക്യാംപിലെ വനിതാ പ്രതിനിധി, പുരുഷ പ്രതിനിധി എന്നിവരടങ്ങിയ ക്യാംപ് പരിപാലന കമ്മിറ്റി രൂപീകരിക്കണം. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസവും ക്യാംപിലുള്ള എല്ലാവരെയും നിരീക്ഷിക്കുകയും കൊവിഡ്- 19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ കൂടുതല്‍ ചികില്‍സക്ക് അയക്കുകയും ചെയ്യും. ക്യാംപിലെ അന്തേവാസികള്‍ക്ക് മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ കൗണ്‍സലിംഗ് സംവിധാനവും ഒരുക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്യാംപില്‍ കഴിയുന്നവര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്നുണ്ട്. മുഴുവന്‍ സമയവും സുരക്ഷിതമായ മാസ്‌ക് ധരിക്കണമെന്നത് കര്‍ശന നിര്‍ദ്ദേശമാണ് . ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കരുത്. സോപ്പ് ഉപയോഗിച്ച് മാസ്‌കുകള്‍ ദിവസവും കഴുകി വെയിലില്‍ ഉണക്കിയതിനു ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.ക്യാംപില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ക്യാംപിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. സാധന സാമഗ്രികളും വസ്ത്രങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പരസ്പരം പങ്കിടാന്‍ അനുവദിക്കില്ല. അലക്ഷ്യമായി തുപ്പാനും അനുവാദമുണ്ടാകില്ല. ക്യാില്‍ ഇടക്കിടെ കൈകള്‍ സോപ്പു പയോഗിച്ച് കഴുകണം. ഭക്ഷണം കഴിക്കുന്നതിന് തിക്കും തിരക്കും ഒഴിവാക്കി പരമാവധി 20 പേരില്‍ കൂടാതെ ഭക്ഷണം കഴിക്കുകയും വേണം. 

Tags:    

Similar News