ബാലരാമപുരത്ത് കല്ലേറിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു
ഞായറാഴ്ച രാത്രിയിൽ കരുണാകരൻ മദ്യലഹരിയിൽ ബഹളം ഉണ്ടാക്കിയതാണ് കല്ലേറിൽ കലാശിച്ചത്. കരുണാകരൻ ബഹളം വയ്ക്കുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്തപ്പോൾ നാട്ടുകാരായ യുവാക്കൾ ഇടപെട്ടു.
തിരുവനന്തപുരം: കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ബാലരാമപുരം ചായക്കോട്ടുകോണം സ്വദേശി കരുണാകരൻ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ പ്രവീൺ, സന്തോഷ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയിൽ കരുണാകരൻ മദ്യലഹരിയിൽ ബഹളം ഉണ്ടാക്കിയതാണ് കല്ലേറിൽ കലാശിച്ചത്. കരുണാകരൻ ബഹളം വയ്ക്കുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്തപ്പോൾ നാട്ടുകാരായ യുവാക്കൾ ഇടപെട്ടു. ഇതിനിടെ രണ്ടുപേർ ചേർന്ന് കരുണാകരന്റെ നേർക്ക് കല്ലെറിഞ്ഞു. വയറ്റിലാണ് കല്ല് കൊണ്ടത്.
പരിക്കേറ്റ കരുണാകരനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും മടങ്ങിപ്പോന്നു. എന്നാൽ തിങ്കളാഴ്ച രാത്രി വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്നു രാവിലെ മരിച്ചു.