ആരാധനാലയങ്ങളില്‍ അഞ്ചുപേരില്‍ കൂടരുതെന്ന മലപ്പുറം കലക്ടറുടെ തീരുമാനം പുനപ്പരിശോധിക്കണം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ

യാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ചുപേരില്‍ പരിമിതപ്പെടുത്തി കലക്ടര്‍ തീരുമാനമെടുത്തത്.

Update: 2021-04-23 14:39 GMT

മലപ്പുറം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ചുപേരില്‍ കൂടരുതെന്ന മലപ്പുറം ജില്ലാ കലക്ടറുടെ തീരുമാനം അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്‌ല്യാരും ആവശ്യപ്പട്ടു.

എല്ലാ തലത്തിലുമുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ണമായും പാലിച്ചാണ് മുസ്‌ലിം പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വിശുദ്ധറമദാന്‍ മാസമാണ്. വിശ്വാസികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളിയില്‍ പോകാനവസരമുണ്ടാവണം.

യാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ചുപേരില്‍ പരിമിതപ്പെടുത്തി കലക്ടര്‍ തീരുമാനമെടുത്തത്. പൊതുട്രാന്‍സ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാവും. മുസ്‌ലിം പണ്ഡിതന്‍മാരുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് അഞ്ചുപേര്‍ എന്നത് ശരിയല്ലെന്നും കലക്ടര്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Tags: