ട്രഷറി നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ളത് 902.82 കോടി

പദ്ധതി ചിലവിനത്തില്‍ 76.76 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്നും പണം ലഭിക്കാത്തതാണ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമായിട്ടുള്ളത്.

Update: 2019-03-16 11:15 GMT

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം രണ്ടാഴ്ച മാത്രം ശേഷിക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതം പൂര്‍ണമായും ചിലവഴിക്കാനായിട്ടില്ല. പദ്ധതി ചിലവിനത്തില്‍ 76.76 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്നും പണം ലഭിക്കാത്തതാണ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമായിട്ടുള്ളത്. പദ്ധതിയേതര വിഹിതം അടക്കം 902.82 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കുടിശിക. നിര്‍മാണങ്ങളുടെ ബില്ലുകള്‍ മിക്കതും ട്രഷറിയില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

പദ്ധതിയേതര വിഹിതം ഉപയോഗിച്ചുള്ള നടപടികള്‍ക്ക് പണമില്ലാത്ത സ്ഥിതിയാണ് പല തദ്ദേശ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നത്. 300 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കാനുളളത്. ഒരുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ഒരു മാസത്തിലധികമായി ട്രഷറിയില്‍ നിന്ന് മാറിക്കൊടുക്കുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ പറയുന്നത്. ഇതോടെ വലിയ പദ്ധതികള്‍ക്കായി ചിലവഴിച്ച തുക ഒരുലക്ഷം രൂപയുടെ ബില്ലുകളാക്കി മാറ്റിയെടുക്കാനുള്ള ഓട്ടത്തിലാണ് അധികൃതര്‍.

മുന്‍കാലങ്ങളില്‍ ആഗസ്ത് മാസത്തിലാണ് പദ്ധതി നടത്തിപ്പ് ആരംഭിച്ചിരുന്നതെങ്കില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രിലില്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിച്ചിരുന്നു. ബില്ലുകള്‍ മാറിക്കിട്ടാതെ വന്നതോടെ കഴിഞ്ഞ ഒന്നരമാസമായി നിര്‍മാണങ്ങള്‍ നടക്കുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍, ആരംഭിച്ചവയില്‍ ഒട്ടുമിക്ക പദ്ധതികളും പൂര്‍ത്തിയായതായിട്ടുണ്ടെന്നാണ് തദ്ദേശവകുപ്പിന്റെ വാദം. 

Tags:    

Similar News