ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍

Update: 2021-06-12 00:56 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളുണ്ടാവും. വ്യാഴാഴ്ച ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഹോട്ടലുകളില്‍നിന്ന് നേരിട്ട് പാഴ്‌സല്‍ വാങ്ങാന്‍ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഉണ്ടാവില്ല. അവശ്യസര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക.

ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മല്‍സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി (ഹോം ഡെലിവറി മാത്രം) തുടങ്ങിയവ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ തുറക്കും. നിര്‍മാണമേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പോലിസിനെ അറിയിച്ചശേഷം പണികള്‍ നടത്താന്‍ അനുമതിയുണ്ട്. ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ട്രെയിനുകള്‍, വിമാനങ്ങള്‍ ഇവിടങ്ങളില്‍ യാത്രാരേഖകളുമായി മാത്രം അനുമതി നല്‍കും.

യാത്രാടിക്കറ്റുള്ളവരുമായി കാബുകള്‍ക്കും ടാക്‌സികള്‍ക്കും പോകാം. ഐടി കന്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനേഷന് പോവുന്നവര്‍ എന്നിവര്‍ക്കും അനുമതിയുണ്ട്. വെള്ളിയാഴ്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ജൂണ്‍ 16 വരെയാണ് നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ 13 നടുത്തേക്ക് എത്തുകയാണ്.

Tags:    

Similar News