ലോക്ക് ഡൗണ്‍: രാത്രിയാത്രാ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കോട്ടയം കലക്ടര്‍

കൊവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ കര്‍ശനജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണം.

Update: 2020-06-27 18:39 GMT

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രിയാത്രാ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും എല്ലാ ദിവസവും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ യാത്രയ്ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങള്‍ പാലിക്കാന്‍കഴിയും വിധത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനും അണുനശീകരണത്തിനും സമയം നിശ്ചയിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ കര്‍ശനജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണം. മാസ്‌ക് ഉപയോഗിക്കാനും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ പോവുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം.

വ്യാപാരസ്ഥാപനങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഉടമകളും ജനങ്ങളും ശ്രദ്ധിക്കണം. രാത്രി ഒമ്പതിനുശേഷം യാത്രയ്ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ഈ സമയക്രമം പാലിക്കാന്‍ കഴിയുന്ന രീതിയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും അണുനശീകരണത്തിനും നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തില്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. മാസ്‌ക് ഇല്ലാത്തവര്‍ക്ക് പിഴ ഈടാക്കുന്നത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. 

Tags:    

Similar News