പണംവച്ച് ചീട്ടുകളി; തണ്ണിത്തോടും പന്തളത്തുമായി പത്തുപേർ പിടിയിൽ

ആള്‍താമസമില്ലാത്ത വീട്ടില്‍ സംഘം ചേര്‍ന്ന് പണംവച്ച് ചീട്ടുകളിച്ചതിന് തണ്ണിത്തോട് തേക്കുതോട് മൂര്‍ത്തിമണ്ണില്‍ നിന്ന് 7 പേരെ അറസ്റ്റ് ചെയ്തു.

Update: 2020-04-13 15:00 GMT

പത്തനംതിട്ട: ലോക്ക് ഡൗൺ ലംഘിച്ച് സംഘം ചേർന്ന് പണംവച്ച് ചീട്ടുകളിച്ചതിന് തണ്ണിത്തോട്, പന്തളം പ്രദേശങ്ങളിൽ പോലിസ് കേസ്സെടുത്തു. രണ്ടിടങ്ങളിലുമായി 10 പേർ പിടിയിലായി.

ആള്‍താമസമില്ലാത്ത വീട്ടില്‍ സംഘം ചേര്‍ന്ന് പണംവച്ച് ചീട്ടുകളിച്ചതിന് തണ്ണിത്തോട് തേക്കുതോട് മൂര്‍ത്തിമണ്ണില്‍ നിന്ന് 7 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 13910 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. തേക്കുതോട് സ്വദേശികളായ ബെന്നി, മനോഹരന്‍, ചെറിയാന്‍, റെജി കോമളന്‍, കലേഷ്, രാജേഷ് എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ അയൂബ്ഖാന്‍ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

പന്തളം കടയ്ക്കാട് നിന്നാണ് 3 പേരടങ്ങുന്ന ചീട്ടുകളിസംഘത്തെ പന്തളം പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് ചീട്ടുകളും 3050 രൂപയും പിടിച്ചെടുത്തു. വിഷുദിവസം പ്രമാണിച്ച് ആളുകള്‍ വലിയതോതില്‍ പുറത്തിറങ്ങുന്നത് മുന്നില്‍ കണ്ട് തടയുന്നതിന് പോലീസിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകും.

ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കേണ്ടതാണ്. ആളുകള്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്നുവെന്നത് ഉറപ്പാക്കും. നിബന്ധനകളില്‍ ഇളവുനല്‍കി ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങളിലേക്ക് പോകുന്നവര്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കയ്യില്‍ കരുതേണ്ടതാണ്. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നിയമനടപടികള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Tags:    

Similar News