ലക്ഷദ്വീപില്‍ ഇടതു എംപിമാര്‍ക്ക് സന്ദര്‍ശന അനുമതി നിഷേധിച്ചത് പാര്‍ലമെന്റിനോടുളള അവഹേളനം:എ വിജയരാഘവന്‍

നിലവിലെ ലക്ഷദ്വീപിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. എല്ലാ ദ്വീപ് നിവാസികളുടെയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം നടപടികള്‍

Update: 2021-06-10 11:19 GMT

കൊച്ചി: ലക്ഷദ്വീപിലെ ഭരണകൂട ഭീകരതയില്‍ ദ്വീപ്‌നിവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ തയ്യാറായ ഇടതുപക്ഷ എംപിമാര്‍ക്ക് സന്ദര്‍ശന അനുമതി നിഷേധിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടി പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്ന് എല്‍ഡിഎഫ്.കണ്‍വീനര്‍ എ വിജയരാഘവന്‍. എറണാകുളം വില്ലിങ്ടണ്‍ ഐലന്‍ഡ് ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ നടത്തിയ എല്‍ഡിഎഫ് എംപിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലെ ലക്ഷദ്വീപിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. എല്ലാ ദ്വീപ് നിവാസികളുടെയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം നടപടികള്‍. ജനങ്ങളുടെ മതേതരത്വവും ജനാധിപത്യപരവുമായ എല്ലാ അവകാശങ്ങളും ചവിട്ടി മെതിയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ കെ പട്ടേലിനെ അടിയന്തിരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു.സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എംപി.മാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, എ എം ആരിഫ്, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, സിപിഎം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് പ്രസംഗിച്ചു.

Tags:    

Similar News