വിവി പാറ്റ്: പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കോണ്‍ഗ്രസ് ഉള്‍പ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ മാത്രം എണ്ണാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

Update: 2019-05-07 00:51 GMT

ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് ഉള്‍പ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ മാത്രം എണ്ണാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍, ഒരു നിയമസഭാ മണ്ഡലത്തിലെ 50 ശതമാനം വിവി പാറ്റ് രസീതുകള്‍തന്നെ എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധന ഹരജിയില്‍ ആവശ്യപ്പെടുന്നത്.

വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേടുകളും തകരാറുകളും കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനപ്പരിശോധനാ ഹരജിയില്‍ പ്രതിപക്ഷം പറയുന്നു. സുപ്രിംകോടതി വിധി വന്നശേഷം ഡല്‍ഹിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരേ വീണ്ടും സുപ്രിംകോടതിയെ സമീപിക്കണമെന്ന ആവശ്യമാണ് യോഗത്തിലുണ്ടായത്. 

Tags: