വസ്ത്രവ്യാപാരമേഖലയിലെ ജി എസ് ടി 12 ശതമാനമാക്കിയത് പിന്‍വലിക്കണമെന്ന് കെ ടി ജി എ

ആയിരം രൂപയുടെ താഴെ വില വരുന്ന സാധാരണക്കാരുടെ തുണിത്തരങ്ങള്‍ക്കും മറ്റെല്ലാ വസ്ത്രങ്ങള്‍ക്കും നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ജിഎസ്ടി വര്‍ധിപ്പിച്ചിരിക്കുകയാണ്്. സാധാരണ ജനങ്ങളുടെ കുടുംബ ബഡ്്ജറ്റിനൊപ്പം തകരുന്നത്് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണെന്ന് സംസ്ഥാന കൗണ്‍സില്‍

Update: 2021-12-07 11:26 GMT

കൊച്ചി: വസ്ത്ര വ്യാപാര മേഖലയ്ക്ക് ജി എസ് ടി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള ഗാര്‍മെന്റ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ ടി ജി എ) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.


ആയിരം രൂപയുടെ താഴെ വില വരുന്ന സാധാരണക്കാരുടെ തുണിത്തരങ്ങള്‍ക്കും മറ്റെല്ലാ വസ്ത്രങ്ങള്‍ക്കും നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ജിഎസ്ടി വര്‍ധിപ്പിച്ചിരിക്കുകയാണ്്. സാധാരണ ജനങ്ങളുടെ കുടുംബ ബഡ്്ജറ്റിനൊപ്പം തകരുന്നത്് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണ്. രൂക്ഷമായ വിലവര്‍ധനവിന് പുറമേ ഉദ്യോഗസ്ഥ തേര്‍വാഴ്ച്ചക്കും, അഴിമതിക്കും ഈ വര്‍ധന വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.രണ്ടു വര്‍ഷത്തില്‍ എഴോ എട്ടോ ജനിതക മാറ്റം സംഭവിച്ച് ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിനെക്കാളും വലിയ മഹാമാരിയാണ് നാലു വര്‍ഷത്തിനുള്ളില്‍ 1200 മാറ്റങ്ങള്‍ വരുത്തിയ ജി എസ് ടി എന്ന് യോഗം വിലയിരുത്തി.

വസ്ത്ര മേഖല 20 ലേറെ മൂല്യ വര്‍ധിത ഘട്ടങ്ങളില്‍ കൂടി കടന്നു പോകുന്നതിനാല്‍ അവസാനം പതിക്കുന്ന നികുതി 12 ശതമാനം എന്നത്് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്്. നിലവിലുളള നികുതി വരുമാനം എത്രയെന്നോ റീഫണ്ട് കൊടുക്കേണ്ട തോത് എത്രയെന്നോ പുതിയ നികുതി വരുമാനം പ്രതീക്ഷിക്കുന്നത് എത്രയെന്നോ പറയാതെ കൂടിയാലോചനകളില്ലാതെ ഇങ്ങനെ ഒരു നിരക്ക്് വര്‍ധന അടിച്ചേല്‍പ്പിക്കുന്നത്് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കൊവിഡ്,പ്രളയങ്ങള്‍ എന്നിവ കാരണം ഒട്ടനവധി വ്യാപാരികള്‍ ആത്മഹത്യ ചെയ്യുകയും ചെറുതും വലുതുമായ എത്രയോ വസ്ത്ര കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ തണലായി നില്‍ക്കേണ്ട സര്‍ക്കാര്‍ വര്‍ധന പിന്‍വലിച്ച് ഡിസംബര്‍ 31 നു എം ആര്‍ പി രേഖപ്പെടുത്തിയിട്ടുള്ള ,വ്യാപാരികളുടെ കൈവശമുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എം എസ് എം ഇയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വ്യവസായങ്ങള്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ വ്യാപാര മേഖലയ്ക്ക് കൂടി ബാധകമാക്കുക, വ്യവസായങ്ങള്‍ക്ക് നല്‍കുന്ന പലിശ രഹിത ലോണ്‍ വൈദ്യുതിചാര്‍ജ് ഇളവുകള്‍ എന്നിവ വ്യാപാര മേഖലയ്ക്ക് കൂടി ലഭ്യമാക്കുക, കൊവിഡ് ഒഴിയാത്ത സാഹചര്യത്തില്‍ നിലവിലുള്ള ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക. ലോക്ക്ഡൗണ്‍ നിയമങ്ങളോ കൊവിഡ് നിയന്ത്രണങ്ങളോ ബാധകമല്ലാതെ തഴച്ചു വളരുന്ന ഓണ്‍ലൈന്‍ കുത്തകകള്‍ക്ക്് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി മാത്രം വ്യാപാര മന്ത്രാലയം കൊണ്ടുവരിക, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ അനധികൃത വഴിവാണിഭത്തോടും വാഹനങ്ങളില്‍ നടക്കുന്ന വാണിഭത്തോടും പുലര്‍ത്തുന്ന പ്രോത്സാഹന സമീപനം തിരുത്തുക, വ്യാപാരികളോട് ആലോചിക്കാതെ അശാസ്ത്രീയ വണ്‍വെ നടപ്പാക്കാതിരിക്കുക, വ്യാപാരികള്‍ക്കു മാത്രമുള്ള പ്ലാസ്റ്റിക് നിരോധനവും പിഴയും ഒഴിവാക്കുക, വാര്‍ഷിക ലൈസന്‍സ് നിരക്കുകളും ഇവ പുതുക്കാനുള്ള നിബന്ധനകളും ലഘുകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

പ്രസിഡന്റ്് ടി എസ് പട്ടാഭിരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ്് മുജീബ് റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍, ട്രഷറര്‍ എസ് ബഷ്യാം (ബാബു),സംസ്ഥാന രക്ഷാധികാരി ശങ്കരന്‍കുട്ടി സ്വയംവര, വനിത വിങ് പ്രസിഡന്റ് ബീന കണ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ജൗഹര്‍ ടണ്‍ടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാല്‍ പൂജ, ടി എ ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയല്‍ സംസാരിച്ചു. സംഘടനയുടെ പുതിയ ലോഗോയും കൊടിയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Tags:    

Similar News