മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തക; സുരക്ഷാ വീഴ്ചയെന്ന് പിണറായി

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും സര്‍വകലാശാലയ്ക്കു മുകളിലും കെ ടി ജലീലിന്റെ ഓഫീസിനു മുന്നിലും സമരക്കാര്‍ കടന്നുകയറിയിരുന്നു.

Update: 2019-07-21 06:11 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തക എത്തി പ്രതിഷേധിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട്. സമരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിനു വീഴ്ച പറ്റിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പി.എസ്.സി ആസ്ഥാനത്തും സര്‍വകലാശാലയ്ക്കു മുകളിലും മന്ത്രി കെ ടി ജലീലിന്റെ ഓഫീസിനു മുന്നിലും സമരക്കാര്‍ കടന്നുകയറിയിരുന്നു.

കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറെ അതീവ സുരക്ഷാ മേഖലയായ രാജ്ഭവനു മുന്നില്‍പ്പോലും കെ.എസ്.യുക്കാര്‍ എത്തി. കെ.എസ്.യു കടന്നുകയറുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വീഴ്ച വന്നതായി മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കെ.എസ്.യുവിന്റെ പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തിയപ്പോള്‍ പിടിച്ചുമാറ്റാനോ തടയാനോ ഒരു വനിതാ പോലിസ് പോലും അവിടെയുണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസമാണ് സംഭവമുണ്ടായത് എന്നതും ഗൗരവകരമാണ്. ആവശ്യത്തിനു വനിതാ പോലിസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു. 

Tags:    

Similar News