കെഎസ്ആർടിസി നാളെമുതൽ ഹ്രസ്വദൂര സർവീസ് നടത്തും; സ്വകാര്യ ബസുകള്‍ ഓടില്ല

സ്വകാര്യ ബസ് ഉടമകൾ സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. ഇക്കാര്യത്തിൽ സ്വകാര്യ ബസുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല.

Update: 2020-05-19 05:15 GMT

തിരുവനന്തപുരം: നാളെ മുതൽ കെഎസ്ആർടിസി ബസുകൾ ജില്ലകൾക്കുള്ളിൽ പരമാവധി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ ഇളവിലും സ്വകാര്യ ബസുകള്‍ ഓടില്ല. ഇരട്ടി നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ബസുടമകളുടെ തീരുമാനം.

സ്വകാര്യ ബസ് ഉടമകൾ സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. ഇക്കാര്യത്തിൽ സ്വകാര്യ ബസുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല. സർവീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സർവീസ് നടത്തുന്നില്ലെന്ന് ഈ ഘട്ടത്തിൽ തീരുമാനിച്ചാൽ ബുദ്ധിപൂർവമാണോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമോയെന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ലെന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന് ആ ഇനത്തിൽ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. നിലവിലെ പ്രതിസന്ധിയെ സ്വകാര്യ ബസ് ഉടമകൾ യാഥാർത്ഥ്യ ബോധത്തോടെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവീസുകൾ ഒരു സമരത്തിന്റെ ഭാഗമായി നിർത്തിവെച്ചതല്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബസുകൾ ഓടിക്കാൻ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News