ശമ്പളം മുടങ്ങി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്
പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ ഇന്ന് പ്രത്യക്ഷ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിച്ചു. ചീഫ് ഓഫീസിനു മുന്നിലും കൊച്ചി, കോഴിക്കോട്, സോണല്‍ ഓഫീസുകള്‍ക്കു മുന്നിലും ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു.
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ ഇന്ന് പ്രത്യക്ഷ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിച്ചു. ചീഫ് ഓഫീസിനു മുന്നിലും കൊച്ചി, കോഴിക്കോട്, സോണല്‍ ഓഫീസുകള്‍ക്കു മുന്നിലും ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. സപ്തംബര്‍ മാസം കെഎസ്ആര്‍ടിസിക്ക് 192 കോടി രൂപയായിരുന്നു വരുമാനം. പക്ഷേ, കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്പെയര്‍ പാര്‍ട്സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നു. ഇതോടെയാണ് ശമ്പളം നല്‍കാന്‍ പണമില്ലാതായത്.
താല്‍ക്കാലിക ഡ്രൈവര്‍മാരെ പരിച്ചുവിട്ടതുമൂലമുള്ള പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. യാത്രക്കാരും വരുമാനവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ ദിവസ വേതനക്കാരായ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് ഡിപ്പോകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നിട്ടും നിരവധി ട്രിപ്പുകളാണ് ദിനംപ്രതി മുടങ്ങുന്നത്. ഇന്നലെ മാത്രം 200ലേറെ സർവീസുകൾ മുടങ്ങി.