ശബരിമല : നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: മുല്ലപ്പള്ളി രാചന്ദ്രന്‍

വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയമനിര്‍മാണം സാധ്യമല്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഎം ആക്ടിംഗ് സെക്ട്രറിയും എല്‍ഡിഎഫ് കണ്‍വീനറുമായ വിജയരാഘവന്‍ വ്യക്തമാക്കിയത്. ഇത് വസ്തുതാ വിരുദ്ധമാണ്.തങ്ങള്‍ ഭരണഘടനാ വിദഗ്ദരുമായും മുതിര്‍ന്ന അഭിഭാഷകരുമായും നടത്തിയ വിശദമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമാകുമെന്നാണ് വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

Update: 2021-02-06 12:02 GMT

കൊച്ചി: ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയമനിര്‍മാണം സാധ്യമല്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഎം ആക്ടിംഗ് സെക്ട്രറിയും എല്‍ഡിഎഫ് കണ്‍വീനറുമായ വിജയരാഘവന്‍ വ്യക്തമാക്കിയത്. ഇത് വസ്തുതാ വിരുദ്ധമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തങ്ങള്‍ ഭരണഘടനാ വിദഗ്ദരുമായും മുതിര്‍ന്ന അഭിഭാഷകരുമായും നടത്തിയ വിശദമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമാകുമെന്നാണ് വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു അഭിപ്രായം പോലും തേടാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ടി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ നിയമ നിര്‍മാണം നടത്തുമെന്നും ഇക്കാര്യം യുഡിഎഫ് പ്രകടനപത്രികയിലുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ശബരിമല വിഷയം സമവായത്തിലൂടെ പരിഹരിക്കണമെന്നായിരുന്നു തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ച നിലപാടെന്നും ഇത് കോടിക്കണക്കിന് വിശ്വാസികളുടെ പ്രശ്‌നമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും സിപിഎമ്മും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സര്‍ക്കാരിന് നല്ലകാര്യങ്ങള്‍ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നത്.ന്യൂന പക്ഷ വിഭാഗങ്ങള്‍ക്കിടിയില്‍ ആശയകുഴപ്പമുണ്ടാക്കി ഭുരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു മുന്നോട്ടു പോകുക എന്ന നയമാണ്‌സിപിഎം സ്വീകരിക്കുന്നത്.

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടായിരുന്ന രഹസ്യ ധാരണ പുറത്തുവന്നിരുന്നു.ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തില്ലങ്കേരിയില്‍ സിപിഎം-ബിജെപി ബന്ധം വ്യക്തമായി പുറത്തു വന്നിരുന്നു.2000 വോട്ടോളം സിപിഎമ്മിന് അനൂകൂലമായി അവിടെ ബിജെപി മറിച്ചു നല്‍കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.ഇത് ആപല്‍ക്കരമായ പ്രവണതയാണ്.നാളെ വരാന്‍ പോകുന്ന ബാന്ധവത്തിന്റെ രൂപമാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ വ്യക്തമായതെന്നും ഇത് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും ഇവിടെ താളം തെറ്റിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ ആരാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നത് തീരുമാനിക്കുകയുള്ളുവെന്നും ഹൈക്കമാന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനം കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Tags: