കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനാവാത്ത വ്യക്തിത്വം
ഓരോ വിഷയങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് കൈകാര്യം ചെയ്യാനുള്ള മാണിയുടെ നേതൃപാടവം എതിരാളികളുടെ പോലും കൈയ്യടി നേടിയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവുമധികം പരിചയ സമ്പത്തുള്ള മന്ത്രിയായിരുന്നു കെ എം മാണി.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ എം മാണി. ഓരോ വിഷയങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് കൈകാര്യം ചെയ്യാനുള്ള മാണിയുടെ നേതൃപാടവം എതിരാളികളുടെ പോലും കൈയ്യടി നേടിയിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പരിചയ സമ്പത്തുള്ള മന്ത്രി ആരെന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരം മാത്രരമാണുള്ളത് - കെ എം മാണി. രാഷ്ട്രീയ ജീവിതത്തിൽ നിരവധി റെക്കോഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
1975 ഡിസംബർ 26ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോർഡ് (7 മന്ത്രിസഭകളിലായി 6061 ദിവസം -17 വർഷം 7 മാസം) 2003 ജൂൺ 22ന് മറികടന്ന് സ്വന്തം പേരിലാക്കി.
പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്ചുതമേനൊന്റെ ഒരു മന്ത്രിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി കെ വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു.
ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്ത്രിയാവാൻ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ 13 തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തതും ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ), ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്.