കൊലയാളി പരാമര്‍ശം: കെ കെ രമയ്‌ക്കെതിരേ പി ജയരാജന്റെ വക്കീല്‍ നോട്ടീസ്

ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്

Update: 2019-03-18 17:10 GMT

കോഴിക്കോട്: കൊലയാളിയെന്ന പരാമര്‍ശം നടത്തിയതിനു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ ആര്‍എംപിഐ നേതാക്കളായ കെ കെ രമ, എന്‍ വേണു, പി കുമാരന്‍ കുട്ടി എന്നിവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു. വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ചാണ് ജയരാജന്‍ ഇവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കോഴിക്കോട് നടന്ന ആര്‍എംപിഐ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പി ജയരാജന്‍ 'കൊലയാളി'യാണെന്ന് കെ കെ രമ വിശേഷിപ്പിച്ചത്. ഒരു കൊലയാളി വടകരയില്‍ നിന്ന് ജയിച്ചുപോവരുതെന്നായിരുന്നു പരാമര്‍ശം. ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വടകരയില്‍ ആദ്യം കെ കെ രമ മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പി ജയരാജന്‍ ഇടതുസ്ഥാനാര്‍ഥിയായതോടെ യുഡിഎഫിനു നിരുപാധിക പിന്തുണ നല്‍കാന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരുന്നു.




Tags:    

Similar News