ചികിൽസയ്ക്ക് പണമില്ല; കിഡ്നി തകരാറിലായ പ്രവാസി സഹായം തേടുന്നു

മസ്തിഷ്ക മരണം സംഭവിച്ച കൊല്ലത്ത് നിന്നുള്ള കുട്ടിയുടെ ഒരു കിഡ്നിയാണ് നാസറുദീന് നൽകിയത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നെങ്കിലും ബില്ലടയ്ക്കാൻ പണമില്ലാതെ ആശുപത്രിയിൽ തുടരുകയാണ് ഈ നിർദന കുടുംബം.

Update: 2019-09-02 04:56 GMT

തിരുവനന്തപുരം: രണ്ടു കിഡ്നിയും തകരാറിലായ പ്രവാസിയും കുടുംബവും ചികിൽസയ്ക്ക് പണമില്ലാതെ ദുരിതക്കയത്തിൽ. തിരുവനന്തപുരം കണിയാപുരം സ്വദേശി നാസറുദീനാണ് രോഗക്കിടക്കയിൽ നിന്നും ഉദാരമതികളുടെ സഹായം തേടുന്നത്.

സൗദിയിലെ ദമാമിൽ 12 വർഷമായി ഓഫിസ് സ്റ്റാഫായി ജോലി ചെയ്തിരുന്ന നാസറുദീന് 2014ലാണ് രോഗം പിടിപ്പെട്ടത്. തീർത്തും അവശനായതോടെ നാട്ടിലെത്തി ചികിൽസ തുടർന്നപ്പോഴാണ് രണ്ടും കിഡ്നിയും തകരാറിലായതായി കണ്ടെത്തിയത്. തുടർന്ന് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തിവരികയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും സൗദിയിലെ കമ്പനിയിൽ നിന്നുള്ളവരുടേയും കനിവിലാണ് ഡയാലിസിസ് നടത്തിയിരുന്നത്. ഇതിനിടെ കഴിഞ്ഞ നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

മസ്തിഷ്ക മരണം സംഭവിച്ച കൊല്ലത്ത് നിന്നുള്ള കുട്ടിയുടെ ഒരു കിഡ്നിയാണ് നാസറുദീന് നൽകിയത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നെങ്കിലും ബില്ലടയ്ക്കാൻ പണമില്ലാതെ ആശുപത്രിയിൽ തുടരുകയാണ് ഈ നിർദന കുടുംബം. ഡിസ്ചാർജ് ചെയ്തെങ്കിലും ബില്ലടയ്ക്കാത്തതിനാൽ ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ കൂടുതൽ ദിവസം കിടന്നാൽ അണുബാധയേറ്റ് ജീവന് പോലും ഭീഷണിയാവും. 12 വർഷം ഗൾഫിൽ നിന്നും സമ്പാദിച്ചതുൾപ്പടെ തന്റെ സമ്പാദ്യമെല്ലാം ചികിൽസയ്ക്കായി ചിലവഴിച്ച നാസറുദീൻ വിധിയുടെ മുന്നിൽ നിറകണ്ണുകളുമായി കഴിയുകയാണ്.

ഭാര്യ ശോഭിതയും പറക്കമുറ്റാത്ത മക്കളും പലരുടെ മുന്നിലും കൈ നീട്ടിയെങ്കിലും ദൈനംദിന ചിലവുകൾ പോലും നടക്കുന്നില്ല. ചില സംഘടനകളുടെ സഹായത്തിലാണ് ഇപ്പോൾ ചിലവുകൾ നടക്കുന്നത്. ആശുപത്രിയിൽ നിന്നും ഈ കുടുംബത്തിന് പുറത്തിറങ്ങണമെങ്കിൽ ഒമ്പതര ലക്ഷം രൂപ നൽകണം. പലരുടേയും സഹായത്താൽ ഒന്നര ലക്ഷം രൂപ ലഭിച്ചു. ഇനിയും എട്ടു ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് നാസറുദീനും കുടുംബവും. ഇതിനായി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കണിയാപുരം ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഇ.എം സാസറുദീൻ, അക്കൗണ്ട് നമ്പർ- 216201000010189 (ഐ.എഫ്.എസ്.സി കോഡ്- IOBA 0002162). ഫോൺ: 7034194023.

Tags:    

Similar News