മാധ്യമ മാരണ നിയമഭേദഗതി പിന്‍വലിക്കണം: കെയുഡബ്ല്യുജെ

പരാതിയില്ലെങ്കിലും പോലിസിന് സ്വമേധയാ കേസെടുക്കാമെന്നുവരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ പേരില്‍ പോലിസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടിവരുന്ന നാളുകളിലേയ്ക്കാവും വഴിതെളിയിക്കുക.

Update: 2020-11-22 11:06 GMT

തിരുവനന്തപുരം: സൈബര്‍ ബുള്ളിയിങ് തടയാനെന്ന പേരില്‍ മുഴുവന്‍ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന പോലിസ് നിയമഭേദഗതി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. എതിര്‍ശബ്ദങ്ങളെ കേസില്‍ കുടുക്കാനും പീഡിപ്പിക്കാനും പോലിസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ ഭേദഗതി. ഏതുവിധത്തിലുള്ള വാര്‍ത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമ വ്യവസ്ഥ അപകടകരമായ രീതിയില്‍ ദുരുപയോഗത്തിനു സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.

പരാതിയില്ലെങ്കിലും പോലിസിന് സ്വമേധയാ കേസെടുക്കാമെന്നുവരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ പേരില്‍ പോലിസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടിവരുന്ന നാളുകളിലേയ്ക്കാവും വഴിതെളിയിക്കുക. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക. മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാവുന്ന മാധ്യമമാരണ നിയമഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.

Tags:    

Similar News