ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്: മുന്നണികള്‍ ചര്‍ച്ചകളിലേക്ക്

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം. മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നുകഴിഞ്ഞു.

Update: 2019-09-23 07:15 GMT

 തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നുകഴിഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നേതാക്കളുടെ പരസ്യ പ്രസ്താവനയും വന്നുതുടങ്ങിയിട്ടുണ്ട്. പത്മജയെ പരിഗണിക്കേണ്ട, ഷാനിമോള്‍ ഉസ്മാന് അവസരം നല്‍കണമെന്നാണ് കെ മുരധീധരന്‍ പറഞ്ഞത്. അരൂര്‍,  കോന്നി നിയമസഭാ മണ്ഡലങ്ങളില്‍ ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യം. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും സ്ഥാനാര്‍ഥികളായി പരിഗണിക്കണം. രണ്ടുപേര്‍ക്കും വിജയ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക മര്യാദയാണ്. ഭൂരിപക്ഷ സമുദായത്തിന് പരിരക്ഷയും പരിഗണനയും ലഭിക്കണം. സി.പി.എമ്മിന്റെ എടാ പോടാ ശൈലി മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എന്നാല്‍ പാലായില്‍ എല്‍.ഡി.എഫിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍.ഡി.എഫും നാളെ ചേരും. യുഡിഎഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എറണാകുളം മണ്ഡലം യുഡിഎഫ് നേതൃയോഗം ഇന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേരും . ബിജെപി കോര്‍കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടേണ്ടവരുടെ പ്രാഥമിക പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കി. കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഈമാസം മുപ്പതാം തീയതിവരെയാണ് പത്രികാസമര്‍പ്പണത്തിനുള്ള സമയം . അടുത്തമാസം മൂന്നാംതീയതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Tags: