മദ്യവിൽപനയിൽ വീണ്ടും റെക്കോർഡ്; കേരളത്തിൽ ഒരാഴ്ച കുടിച്ചുതീർത്തത് 487 കോടിയുടെ മദ്യം

മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 കോടിയുടെ വർധനവുണ്ടായി. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്.

Update: 2019-09-12 07:19 GMT

തിരുവനന്തപുരം: ഓണനാളുകളിലെ മദ്യവിൽപനയിൽ കേരളത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 കോടിയുടെ വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകൾ വഴി കഴിഞ്ഞ എട്ടുദിവസം കൊണ്ട് 487 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.

ഉത്രാട ദിനത്തിൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ബീവറേജസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. എന്നാലിവിടെ ഇക്കുറി വിൽപന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1.22 കോടി രൂപയുടെ മദ്യം വിറ്റസ്ഥാനത്ത് ഇത്തവണ ഒരുകോടി നാല്‍പ്പത്തി നാലായിരമായി വിൽപന കുറഞ്ഞു. കഴിഞ്ഞതവണ തൃശൂര്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മദ്യപാനികൾ ആശ്രയിച്ചത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റിനെയാണ്. രണ്ടാംസ്ഥാനത്ത് ആലപ്പുഴ കോടതി ജങ്നിലെ ബീവറേജസ് ഔ‌ട്‌ലെറ്റാണ്. 93.5 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. 

ഉത്രാടനാളിലും സംസ്ഥാനത്ത മദ്യ വിൽപനയിൽ വലിയ വർധനവുണ്ടായി. ഉത്രാടനാളിൽ മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഓണം സീസണായി കരുതുന്ന പത്തു ദിവസം കൊണ്ടു കഴിഞ്ഞവര്‍ഷം 499 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അന്ന് ആകെയുള്ള 270 ഔ‌ട്ട്ലെറ്റുകളില്‍ 60 എണ്ണം പ്രളയം കാരണം അടഞ്ഞു കിടക്കുകയായിരുന്നു. 

Tags: