ഹൈക്കോടതി ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം വിരമിച്ചു

ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ ഇന്നുചേര്‍ന്ന റഫറന്‍സ് നടപടിക്രമത്തിലൂടെയാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്. നടപടിക്രമങ്ങള്‍ തല്‍സമയം ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യമാകത്തക്ക നിലയിലുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അഡ്വക്കേറ്റ് ജനറലും ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റും, ചീഫ് ജസ്റ്റിസും സംസാരിച്ചു

Update: 2020-04-30 13:44 GMT

കൊച്ചി: ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജ് ആയ ജസ്റ്റിസ്. സി കെ അബ്ദുല്‍ റഹീം തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ ഇന്നുചേര്‍ന്ന റഫറന്‍സ് നടപടിക്രമത്തിലൂടെയാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്. നടപടിക്രമങ്ങള്‍ തല്‍സമയം ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യമാകത്തക്ക നിലയിലുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അഡ്വക്കേറ്റ് ജനറലും ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റും, ചീഫ് ജസ്റ്റിസും സംസാരിച്ചു.നീതിന്യായവ്യവസ്ഥയില്‍ ഉണ്ടാകേണ്ട സാമൂഹിക അവബോധത്തിന്റേയും പ്രതിബദ്ധതയുടേയും ആവശ്യകതയും നീതിന്യായ വ്യവസ്ഥിതി കൂടുതല്‍ ഔത്സുക്യത്തോടെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മിക നിഷ്ഠകളെയും മൂല്യങ്ങളെയും കീഴ് വഴക്കങ്ങളേയും ഉയര്‍ത്തിപ്പിടിയ്ക്കണമെന്നും ജസീസ് അബ്ദുല്‍ റഹീം പറഞ്ഞു.

നീതിന്യായവ്യവസ്ഥിതിയ്ക്ക് ഈ രാജ്യത്ത് ഇനിയും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പെരുമ്പാവൂരിനടുത്ത് വെങ്ങോല ഗ്രാമത്തില്‍ പരേതനായ മുന്‍ സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണര്‍ പി കെ ആലിപിള്ളയുടെയും പരേതയായ കുഞ്ഞുബീപാത്തുവിന്റെയും മകനായി 1958 ല്‍ ജനിച്ച ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമബിരുദം നേടി 1983 ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.1991 മുതല്‍ 1996 വരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡറായും, 2001 മുതല്‍ 2006 വരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായും പ്രവര്‍ത്തിച്ചു. 2009 ജനുവരി മാസം 5ാ0 തീയ്യതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. 11 വര്‍ഷത്തിലധികം സര്‍വ്വീസ് പൂര്‍ത്തിയാക്കിയാണ് ന്യായധിപസ്ഥാനത്തു് നിന്നും വിരമിക്കുന്നത്.

2019 സെപ്തംബര്‍ - ഒക്ടോബര്‍ കാലഘട്ടത്തില്‍ ഒരു മാസത്തില്‍ താഴെ കാലഘട്ടം അദ്ദേഹം കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചിരുന്നു.കേരള മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ സെന്ററിന്റെയും, കേരള ജുഡീഷ്യല്‍ അക്കാദമിയുടെയും പ്രസിഡന്റായിരുന്നു. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ വളരെ ശ്രദ്ധാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം കാഴ്ചവെച്ചത്. പ്രത്യേകിച്ച് ആദിവാസി മേഖലകളിലും അതിഥി തൊഴിലാളി രംഗത്തും വിധവകളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ മേഖലയിലും മറ്റും.അദ്ദേഹത്തിന്റെ പിതാവിന്റെ പേരില്‍ രൂപീകരിച്ചിട്ടുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ സ്ഥാപിതമായിട്ടുള്ള 'ആസ്പയര്‍ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളിന്റെ ചെയര്‍മാന്‍ കൂടിയാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം.  

Tags: