പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും; വില കുറയുന്ന വസ്തുക്കള്‍ ഇവയാണ്

Update: 2021-07-31 02:26 GMT

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങള്‍ക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവര്‍ഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക് സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമല്ല.

കോമ്പോസിഷന്‍ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യസാധനസേവനങ്ങളെയും സെസില്‍നിന്ന് ഒഴിവാക്കിയിരുന്നു. 12, 18, 28 ശതമാനം വീതം ജിഎസ്ടി നിരക്കുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തി. ഇനി നാളെ മുതല്‍ പ്രളയ സെസ് ഈടാക്കില്ല. രണ്ടുവര്‍ഷം കൊണ്ട് 1,200 കോടിയാണ് പ്രളയ സെസ് മുഖേനെ പിരിക്കാനായി ലക്ഷ്യമിട്ടിരുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ഈ ലക്ഷം കൈവരിക്കാന്‍ കഴിഞ്ഞു. 2018ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊടുത്ത റീ ബില്‍ഡ് കേരള പദ്ധതിയിലേക്ക് പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.

5 ശതമാനത്തിന് മുകളില്‍ ജിഎസ്ടി ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരുശതമാനം പ്രളയ സെസ് കൂടി നല്‍കണമായിരുന്നു. ഇതിലൂടെ വര്‍ഷം 600 കോടി വീതം രണ്ട് വര്‍ഷം കൊണ്ട് 1,200 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, 2021 മാര്‍ച്ച് ആവുമ്പോഴേക്കും 1,705 കോടി പ്രളയ സെസിലൂടെ ലഭിച്ചു. അവസാന കണക്കെടുമ്പോള്‍ 2,000 കോടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പുനര്‍നിര്‍മാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാന്‍ സംസ്ഥാനത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുമതിയും നല്‍കിയിരുന്നു. നാളെ മുതല്‍ പ്രളയ സെസ് ഈടാക്കാതെ ബില്‍ നല്‍കാനായി സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ധനവകുപ്പ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി.

പ്രളയ സെസിലൂടെ പിരിച്ച തുക പൂര്‍ണമായും ഇതുവരെ റീ ബില്‍ഡ് കേരളയിലേക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പ്രളയ സെസ് പിന്‍വലിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപ കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. വാഹനങ്ങള്‍ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കംപ്യൂട്ടര്‍, ടിവി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, കിടക്കകള്‍, കാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരുശതമാനം വിലയാണ് കുറയുക.

Tags:    

Similar News