രണ്ടില ചിഹ്നം ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പി ജെ ജോസഫിന്റെ ഹരജി

ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ച കമ്മീഷന്‍ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ഹരജിയില്‍ പി ജെ ജോസഫ് പറയുന്നു. കമ്മീഷന്‍ ഉത്തരവ് അധികാര പരിധി ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഹരജിയില്‍ പറയുന്നു.വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

Update: 2020-09-08 13:31 GMT

കൊച്ചി : കേരള കോണ്‍ഗ്രസ് (എം) ന്റെ ചിഹ്നമായ രണ്ടില ജോസ് കെ മാണി പക്ഷത്തിനു അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്തു വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ച കമ്മീഷന്‍ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു ഹരജിയില്‍ പറയുന്നു. കമ്മീഷന്‍ ഉത്തരവ് അധികാര പരിധി ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഹരജിയില്‍ പറയുന്നു.വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

2019 ജൂണ്‍ 16 ന് തന്നെ ചെയര്‍മാനായി പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് ജോസ് പക്ഷത്തിന്റെ വാദം. എന്നാല്‍ കെ എം മാണിയുടെ മരണത്തിനു ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടു കോടതി ഉത്തരവുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഈ കോടതിയുടെ ഉത്തരവ് മറികടന്നു തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനു അധികാരമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം മനസിലാക്കാതെയാണ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചതെന്നും ജോസഫ് ആരോപിച്ചു.

450 അംഗങ്ങളുള്ള സംസ്ഥാന സമിതിയില്‍ 305 പേരുടെ പട്ടിക തയ്യാറാക്കിയ ശേഷം 174 പേരുടെ പിന്തുണയുണ്ടെന്നു ജോസ് പക്ഷം കമ്മീഷനെ അറിയിച്ചു ഉത്തരവു സമ്പാദിക്കുകയായിരുന്നുവെന്നു ജോസഫ് ആരോപിച്ചു. ഇവരുടെ നിലപാട് മാത്രം കണക്കിലെടുത്ത് ചിഹ്നം അനുവദിച്ച കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നു ഹരജിയില്‍ പറയുന്നു. ഹരജിയില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ താല്‍ക്കാലിക സ്റ്റേ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News