ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും കേരളവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും
മൽസ്യബന്ധനം, ജലസ്രോതസ്സുകള്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ രണ്ട് വൊക്കേഷന്‍ ഹൈസ്കൂളുകള്‍ ഷിമാനെ പ്രിഫെക്ചറില്‍ ഉണ്ട്. തുറമുഖങ്ങളുടെ നടത്തിപ്പിലും പ്രിഫെക്ചര്‍ സക്രിയമാണ്.
തിരുവനന്തപുരം: ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും (സംസ്ഥാനം പോലെയുള്ള ഭരണ സംവിധാനം) കേരളവും തമ്മില്‍ മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളില്‍ സഹകരണമാവാമെന്ന് പടിഞ്ഞാറന്‍ ജപ്പാനിലെ മാറ്റ്സു സിറ്റിയില്‍ ഷിമാനെ പ്രിഫെക്ചര്‍ ഗവര്‍ണര്‍ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
സാനിന്‍ റീജണിലെ ഒരു പ്രദേശമാണ് ഷിമാനെ പ്രിഫെക്ചര്‍. കേരളവും സാനിന്‍ റീജണും തമ്മില്‍ വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രം നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പിട്ടത് കേരള സര്‍ക്കാരും മറുഭാഗത്ത് ലേക്ക് നകൗമി, ലേക്ക് ഷിന്‍ജി, മൗണ്ട് ഡെയ്സണ്‍ ഏരിയ മേയേഴ്സ് അസോസിയേഷനുമാണ്.
മൽസ്യബന്ധനം, ജലസ്രോതസ്സുകള്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ രണ്ട് വൊക്കേഷന്‍ ഹൈസ്കൂളുകള്‍ ഷിമാനെ പ്രിഫെക്ചറില്‍ ഉണ്ട്. തുറമുഖങ്ങളുടെ നടത്തിപ്പിലും പ്രിഫെക്ചര്‍ സക്രിയമാണ്.
ഷിമാനെയില്‍ റൂബി പ്രോഗ്രാമിംഗ് ഭാഷയില്‍ പരിശീലനം നേടുന്നതിന് അത്യാധുനിക സൗകര്യമുണ്ട്. സഹകരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള അഞ്ച് എഞ്ചിനീയര്‍മാര്‍ ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാര്‍ഷിക, വന മേഖലകള്‍ ഷിമാനെ പ്രിഫെക്ചറില്‍ ശക്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് സാനില്‍ ഇന്ത്യ അസോസിയേഷനുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ താരതമ്യേന കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശമാണ് സാനിന്‍. സ്വകാര്യ വാഹനങ്ങളാണ് ഗതാഗതത്തിന്‍റെ ഒരു പ്രധാന മാര്‍ഗം. അതിനാല്‍ റോഡ് മാനേജ്മെന്‍റിന്‍റെ വിഷയത്തില്‍ ഷിമാനെയ്ക്ക് ദീര്‍ഘകാലമായി താല്‍പര്യമുണ്ടെന്ന് ഗവര്‍ണര്‍ മരുയാമ പറഞ്ഞു.
