ജെസിബി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി
കൊല്ലപ്പെട്ട സംഗീതിനെ ആക്രമിക്കാൻ ഉപയോഗിച്ച ജെസിബിയുടെ ഉടമയാണ് സജു. ഇയാളുടെ അറസ്റ്റ് ഇന്ന് വൈകീട്ട് രേഖപ്പെടുത്തും. ഇതോടെ കേസിലെ നാലുപേർ പിടിയിലായി.
തിരുവനന്തപുരം: സ്വന്തം ഭൂമിയിൽനിന്നു മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസിൽ മുഖ്യപ്രതി പോലിസിൽ കീഴടങ്ങി. ഒളിവിലായിരുന്ന ചാരുപാറ സ്വദേശി സജു ആണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട സംഗീതിനെ ആക്രമിക്കാൻ ഉപയോഗിച്ച ജെസിബിയുടെ ഉടമയാണ് സജു. ഇയാളുടെ അറസ്റ്റ് ഇന്ന് വൈകീട്ട് രേഖപ്പെടുത്തും. ഇതോടെ കേസിലെ നാലുപേർ പിടിയിലായി.
കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അമ്പലത്തിൻകാല കാഞ്ചിരവിള ശ്രീമംഗലം വീട്ടിൽ സംഗീത്(40) ആണ് കൊല്ലപ്പെട്ടത്. തന്റെ പുരയിടത്തിൽനിന്നു മണ്ണ് കടത്താൻ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സംഗീത് തടഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. സംഗീതിന്റെ വാരിയെല്ല് പൂർണമായും തകർന്നു. വിദേശത്തായിരുന്ന സംഗീത് നാട്ടിലെത്തി ചിക്കൻ സ്റ്റാൾ നടത്തി വരികയായിരുന്നു.