കെഎഎസ് പരീക്ഷ: അഞ്ചേ മുക്കാല്‍ ലക്ഷം അപേക്ഷകര്‍, 2,200 കേന്ദ്രങ്ങള്‍ -തയ്യാറെടുപ്പുകള്‍ വിലയിരുത്തി

ക്രമക്കേട് തടയുന്നതിന് മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പോലിസിനെയും ഓരോ കേന്ദ്രത്തിലും നിയോഗിക്കും.

Update: 2019-12-07 14:06 GMT

തിരുവനന്തപുരം: അഞ്ചേ മുക്കാല്‍ ലക്ഷം പേര്‍ അപേക്ഷിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങള്‍ വേണ്ടിവരുമെന്നാണ് പിഎസ്‌സി കണക്കാക്കിയിട്ടുള്ളത്. 25,000 ഇന്‍വിജിലേറ്റര്‍മാര്‍ ആവശ്യമാണ്. ഇന്‍വിജിലേറ്റര്‍മാരായി പരമാവധി അധ്യാപകരെ തന്നെ ലഭ്യമാക്കാനും പരീക്ഷാ കേന്ദ്രമായി വിദ്യാലയങ്ങള്‍ വിട്ടു നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

പരീക്ഷയില്‍ ക്രമക്കേട് തടയുന്നതിന് മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പോലിസിനെയും ഓരോ കേന്ദ്രത്തിലും നിയോഗിക്കും.

കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 നാണ്. 5.76 ലക്ഷം പേര്‍ അപേക്ഷിച്ചതില്‍ 5 ലക്ഷം പേര്‍ പരീക്ഷ എഴുതുമെന്നാണ് കരുതുന്നത്. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.




Tags: